മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണ കടത്ത് നടത്തിയ സംഭവത്തിൽ വിജിലൻസ് റെയ്ഡ് .
സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീൻ കുമാറിനേയും, കൊണ്ടോട്ടി സ്വദേശിയായ ഷറഫലിയെയും പ്രതികളാക്കി കരിപ്പൂർ പോലീസ് 2023 ഒക്ടോബർ മാസം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായതിനാലും, അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാലും വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം മലപ്പുറം വിജിലൻസ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലും, ഹരിയാനയിലും, പഞ്ചാബിലുമായി ഒമ്പതിടങ്ങളിൽ ഇന്ന് രാവിലെ ഏഴ് മണി മുതൽ വിജിലൻസ് റെയ്ഡ് നടന്നു. ഒന്നാം പ്രതിയായ സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീൻ കുമാറിന്റെ ഹരിയാന ഹിസാറിലുള്ള വീട്ടിലും, രണ്ടാം പ്രതിയായ ഷറഫലിയുടെ മലപ്പുറം കൊണ്ടോട്ടി മുനിസിപ്പാലിറ്റി പരിധിയിലുള്ള വീട്ടിലും, കേസ്സുമായി ബന്ധപ്പെട്ട് സംശയിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഹരിയാനയിലെ കൈത്തൽ, പഞ്ചാബിലെ അമൃത്സർ എന്നിവിടങ്ങളിലുള്ള വീടുകളിലും കോഴിക്കോട്ടും, കൊച്ചി വില്ലിംഗ്ടൺ ഐലന്റിലുമുള്ള കസ്റ്റംസ് കോർട്ടേഴ്സുകളിലും, കേസ്സുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒന്നാം പ്രതി നവീൻ കുമാറിന്റെ ബന്ധുവിന്റെ ഹരിയാന ഹിസാറിലുള്ള വീട്ടിലും, ഏജന്റുമാരായി സംശയിക്കുന്നവരുടെ കോഴിക്കോട് താമരശ്ശേരിയിലും, മലപ്പുറം കൊണ്ടോട്ടിയിലുമുള്ള വീടുകളിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. റെയ്ഡിൽ കേസുമായി ബന്ധപ്പെട്ട വിവിധ രേഖകളും, ഡിജിറ്റൽ തെളിവുകളും വിജിലൻസ് പിടിച്ചെടുത്തു. കോഴിക്കോട് വിജിലൻസ് റേഞ്ച് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മലപ്പുറം, കോഴിക്കോട് ഡി.വൈ.എസ്.പി മാർ ഉൾപ്പടെയുള്ളവരുടെ സംഘമാണ് പരിശോധന നടത്തിയത്.