രാജസ്ഥാനിലെ തോൽവിയിൽ കോൺഗ്രസിന് വിമർശനം; ജോൺ ബ്രിട്ടാസിനെ നിർത്തിപ്പൊരിച്ച്ശ്രീജിത് പണിയ്‌ക്കരും കോണ്‍ഗ്രസ് പ്രതിനിധിയും

ചാനല്‍ ചര്‍ച്ചയില്‍ രാജസ്ഥാനിലെ തോല്‍വിയ്‌ക്ക് കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജോണ്‍ ബ്രിട്ടാസിനെ നിര്‍ത്തിപ്പൊരിച്ച്‌ ശ്രീജിത് പണിയ്‌ക്കരും കോണ്‍ഗ്രസ് പ്രതിനിധിയും
സിപിഎം ഒരിയ്‌ക്കലും അവരുടെ പരാജയത്തെ ഏറ്റെടുക്കാനുള്ള അന്തസ്സ് കാണിക്കാറില്ലെന്ന് ശ്രീജിത് പണിയ്‌ക്കര്‍. ബിജെപിയുടെ ഈ വലിയ ഭൂരിപക്ഷത്തെ അതിലംഘിക്കാനുള്ള കരുത്തൊന്നും കോണ്‍ഗ്രസ് -സിപിഎം സഖ്യത്തിനുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ഞാനത്രത്തോളം മൂഢനായിട്ടുള്ള ഒരാളൊന്നുമല്ലെന്നും ജോണ്‍ ബ്രിട്ടാസിന് മറുപടി നല്‍കി കോണ്‍ഗ്രസ് പ്രതിനിധി.

ചര്‍ച്ചയില്‍ ആദ്യം പങ്കെടുത്ത് സംസാരിച്ച ജോണ്‍ ബ്രിട്ടാസ് സിപഎമ്മിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് മാത്രമാണെന്നാണ് ആരോപിച്ചത്. ബിജെപിയെ നേരിടാനുള്ള ആശയപരമോ സംഘടനാപരമോ ആയ ദൃഢത കോണ്‍ഗ്രസിനില്ലെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യാ മുന്നണിയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യം തടസ്സമായെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസിനെ വല്ലാതെ കുറപ്പെടുത്തിക്കൊണ്ടിരുന്ന ജോണ്‍ ബ്രിട്ടാസിന് നേരെ ടിവി അവതാരകന്‍ തൊടുത്ത ചോദ്യം അല്‍പം കുഴക്കുന്നതായിരുന്നു. ‘ഈ കോണ്‍ഗ്രസിനെ വെച്ചാണോ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ബിജെപിയെ നേരിടാന്‍ പോകുന്നത്? മൂന്ന് സംസ്ഥാനങ്ങളില്‍ തോറ്റ സാഹചര്യത്തില്‍ ഇനി 2024ല്‍ എന്ത് പറഞ്ഞാണ് നിങ്ങള്‍ ജനങ്ങളോട് വോട്ട് ചോദിക്കുക. ഇനി ഇന്ത്യാമുന്നണിയ്‌ക്ക് പ്രസക്തിയുണ്ടോ?’ എന്നായിരുന്നു ആ ചോദ്യം.

“രാജസ്ഥാനില്‍ സഖ്യമുന്നണിയില്‍ അഞ്ചോ ആറോ സീറ്റ് നല്‍കാമെന്നുള്ള ഒരു വാഗ്ദാനം സിപിഎമ്മിന് കിട്ടുന്നു. പിന്നീട് കോണ്‍ഗ്രസ് പറയുന്നു ആരുമായും സഖ്യത്തിനില്ല എന്ന്. സിപിഎം കഴിഞ്ഞ പ്രാവശ്യം വിജയിച്ച രാജസ്ഥാനിലെ ബാദ്രിയില്‍ കോണ്‍ഗ്രസിന് കിട്ടിയ വോട്ട് എത്രയാണെന്നോ? 3669 വോട്ടുകള്‍ മാത്രം. അവിടെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥി പിടിച്ചപ്പോള്‍1163 വോട്ടുകള്‍ക്ക് മാത്രമാണ് ബിജെപി വിജയിച്ചത്. ഇതുപോലുള്ള രാഷ്‌ട്രീയ ധാര്‍ഷ്ട്യം ഒരു കണക്കിനും ബിജെപിയെ പ്രതിരോധിക്കാന്‍ സഹായിക്കില്ല എന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം.” – ഇതായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ അഭിപ്രായപ്രകടനം.

എന്നാല്‍ ഈ വാദമുഖങ്ങളെ പിന്നീട് സംസാരിച്ച ശ്രീജിത് പണിയ്‌ക്കര്‍ ഖണ്ഡിച്ചു. “2008ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് മൂന്ന് സീറ്റുണ്ടായിരുന്നു. 2013ല്‍ വീണ്ടും രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സിപിഎം ഈ മൂന്ന് സീറ്റിലും തോറ്റു. അന്ന് സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അവരുടെ പരാജയത്തിന് കാരണമായി കുറ്റപ്പെടുത്തിയത് കോണ്‍ഗ്രസിനെയാണ്. അന്ന് കോണ്‍ഗ്രസും സിപിഎമ്മും രണ്ടു ചേരിയിലായിരുന്നിട്ട് കൂടിയാണ് ഈ കുറ്റപ്പെടുത്തല്‍.” -ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീജിത് പണിയ്‌ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തെ അന്തസ്സോടെ ഏറ്റുവാങ്ങാനുള്ള കഴിവ് സിപിഎമ്മിന് ഒരു കാലത്തും ഇല്ലെന്നും ശ്രീജിത് പണിയ്‌ക്കര്‍ ജോണ്‍ ബ്രിട്ടാസിനെ വിമര്‍ശിച്ചു.

സാമാന്യയുക്തിക്ക് നിരക്കാത്ത ഇവിടെ കോണ്‍ഗ്രസ് രാജസ്ഥാനില്‍ തോറ്റത് അതിന് ജോണ്‍ ബ്രിട്ടാസിനെപ്പോലുള്ളവര്‍ ഞങ്ങളെയങ്ങ് വിമര്‍ശിച്ച്‌ ഉപദേശിച്ച്‌ ഒത്തിരിയങ്ങ് ഞങ്ങളെ വിഷമത്തിലാക്കല്ലേ. ജോണ്‍ബ്രിട്ടാസ് എടുത്ത് പറഞ്ഞ ഒരു മണ്ഡലം. അവിടെ സഖ്യം ചേര്‍ന്നാല്‍ സിപിഎമ്മിന്റെ ഒരാള്‍ ജയിക്കുന്നു എന്നതിനപ്പുറം ബിജെപിയുടെ ഈ വലിയ മെജോറിറ്റിയെ അതിലംഘിക്കാനുള്ള കരുത്തൊന്നും കോണ്‍ഗ്രസ് -സിപിഎം സഖ്യത്തിനുണ്ടാകുമെന്ന് തോന്നുന്നില്ല. ഞാനത്രത്തോളം മൂഢനായിട്ടുള്ള ഒരാളൊന്നുമല്ല. – കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത നേതാവ് പറഞ്ഞുനിര്‍ത്തിയപ്പോള്‍ ജോണ്‍ ബ്രിട്ടാസിന് ഏറെയൊന്നും മറുപടിയില്ലായിരുന്നു