ചോദ്യത്തിന് കോഴ; തൃണമൂൽ കോൺഗ്രസ് എം.പിയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന വിവാദത്തിൽ മഹുവയ്ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്കു വച്ച ശേഷമായിരുന്നു പുറത്താക്കൽ. 
റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തുവന്നു. ശിക്ഷ നിര്‍ദേശിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് കോൺഗ്രസ്‌ നേതാവ് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോണ്‍കറാണ് റിപ്പോര്‍ട്ട് സഭയില്‍വച്ചത്. എത്തിക്സ് കമ്മറ്റി റിപ്പോർട്ടിന്മേൽ സംസാരിക്കാൻ മഹുവയെ സ്പീക്കർ ഓം ബിർല അനുവദിച്ചില്ല. 
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ ഉച്ചക്ക് രണ്ടുവരെ നിർത്തിവച്ചിരുന്നു. നേരത്തെ, വിഷയം സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തി. 
റിപ്പോർട്ട് എടുക്കുമ്പോൾ സംസാരിക്കാൻ അനുവദിക്കാമെന്ന് സ്പീക്കർ ഓം ബിർല പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പിന്നാലെ സഭ പിരിഞ്ഞു.