മന്ത്രി ആർ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെ എസ് യു ശ്രമം: ശക്തമായി അപലപിച്ച് സിപിഎം

[ad_1]

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെ എസ് യുക്കാരുടെ ശ്രമത്തെ അപലപിച്ച് സിപിഎം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സെക്രട്ടറിയേറ്റ് അനക്സിലെ തന്റെ ഓഫീസിന് സമീപം പത്രക്കാരോട് സംസാരിക്കുമ്പോഴാണ് കൈയ്യേറ്റ ശ്രമം ഉണ്ടായതെന്ന് സിപിഎം പറഞ്ഞു.

ചില കെ എസ് യു പ്രവർത്തകരാണ് പത്രക്കാർക്കിടയിലൂടെ നുഴഞ്ഞുകയറി അത് അലങ്കോലപ്പെടുത്തുന്നതിന് ശ്രമിച്ചത്. കേരള വർമ്മ കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിൽ മന്ത്രിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളെക്കുറിച്ചായിരുന്നു മന്ത്രി സംസാരിച്ചിരുന്നതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

പത്രക്കാരുടെ അഭ്യർത്ഥന കൂടി മാനിച്ചാണ് ഇത്തരമൊരു സംസാരം മന്ത്രി നടത്തിയത്. ഈ ഘട്ടത്തിലാണ് കെ എസ് യു പ്രവർത്തകർ പത്രക്കാരോടുള്ള മന്ത്രിയുടെ സംസാരം അലങ്കോലപ്പെടുത്തുന്നതിനും, മന്ത്രിക്കടുത്തേക്ക് ഓടിയടുക്കാനും ശ്രമിച്ചത്. നേരത്തെ പല ഘട്ടങ്ങളിലും ഇത്തരം ഇടപെടലുകളും കെ എസ് യു പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഒരു വനിത മന്ത്രിക്ക് നേരെയാണ് തുടർച്ചയായി ഇത്തരം അതിക്രമങ്ങൾ നടക്കുന്നത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്ന് സിപിഎം പറഞ്ഞു.

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം ആർക്കുമുണ്ട്. എന്നാൽ പത്രക്കാരോടുള്ള സംസാരം പോലും തടസ്സപ്പെടുത്താനും, അവിടെ അക്രമം സംഘടിപ്പിക്കാനുമാണ് കെ.എസ്.യു ശ്രമിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി തലസ്ഥാനത്തുൾപ്പെടെ അക്രമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കെ.എസ്.യു ശ്രമിക്കുകയാണ്. എല്ലാവിധ ജനാധിപത്യ മര്യാദകളേയും കാറ്റിൽ പറത്തിക്കൊണ്ട് കെ എസ് യു നടത്തിക്കൊണ്ടിരിക്കുന്ന ഈ അക്രമ പ്രവർത്തനത്തെ അപലപിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് സിപിഎം കൂട്ടിച്ചേർത്തു.



[ad_2]