ആശുപത്രിയിലുള്ള രോഗികള്‍ക്കും സാധാരണക്കാര്‍ക്കുമായി ഇസ്രയേല്‍ സൈന്യം ഭക്ഷണം വിതരണം ചെയ്തു

ഗാസ : ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ ഇസ്രയേല്‍ സൈന്യം കടന്നു കയറിയതിനെത്തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ ലോകരാജ്യങ്ങളില്‍ നിന്ന് ഉയരുന്നതിനിടെ ഇസ്രയേല്‍ നീക്കം പൂര്‍ണ്ണമായും ശരിയാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്.

ബന്ദികളെ ഒളിപ്പിച്ചിരുന്ന തുരങ്കം ആശുപത്രി പരിസരത്ത് നിന്ന് ഇസ്രയേല്‍ സേന കണ്ടെത്തി. ഇതിന് പുറമെ തീവ്രവാദികളുടെ മറ്റൊരു ടണലിന്റെ വാതിലും കണ്ടെത്തിയിട്ടുണ്ട്. ബന്ദികളാക്കിയവരെ അല്‍ ഷിഫ ആശുപത്രിയിലാണു ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ‘ശക്തമായ സൂചന’ കിട്ടിയിരുന്നതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

”ഗാസയിലെ അല്‍ ഷിഫ ആശുപത്രിയിലാണു ബന്ദികളെ ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ശക്തമായ സൂചന ഞങ്ങള്‍ക്കു രഹസ്യാന്വേഷണ ഏജൻസികളില്‍നിന്നു കിട്ടിയിരുന്നു. അതുകൊണ്ടാണ് ആശുപത്രിയില്‍ ഞങ്ങളുടെ സൈന്യം പ്രവേശിച്ചത്. ഈയാഴ്ചയാദ്യം ഇസ്രയേല്‍ സേനയുടെ ഓപ്പറേഷനു പിന്നാലെ ഹമാസ് ഇവിടെനിന്നു മാറിയിരിക്കാം”- അമേരിക്കൻ മാദ്ധ്യമമായ സിബിഎസ് ഈവനിങ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.

ഹമാസിന്റെ ഒരു സുരക്ഷിത സ്ഥാനവും ഗാസയില്‍ ഇനിയില്ലെന്നും ഗാസ നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്കു വരെ എത്തിയെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞിരുന്നു.

അല്‍ ഷിഫ ആശുപത്രി സമുച്ചയത്തില്‍ ഹമാസിന്റെ തുരങ്ക താവളം കണ്ടെത്തി നശിപ്പിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ സേന സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചു. ഇതിന്റെ വിഡിയോയും ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്. ആശുപത്രിയിലുള്ള രോഗികള്‍ക്കും അഭയം പ്രാപിച്ച സാധാരണക്കാര്‍ക്കുമായി 4,000 ലീറ്ററിലേറെ വെള്ളവും 1,500 ഭക്ഷണപ്പൊതികളും സൈന്യംവിതരണം ചെയ്തു. അതേസമയം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്നു ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സ്ത്രീയുടെ മൃതദേഹം അല്‍ ഷിഫ ആശുപത്രിക്കു സമീപം കണ്ടെത്തി. 65 വയസ്സുകാരി യഹൂദിറ്റ് വീസ് ആണു മരിച്ചത്. 5 മക്കളുടെ അമ്മയായ ഇവര്‍ നഴ്സറിയിലാണ് ജോലി ചെയ്തിരുന്നത്. ഇസ്രയേല്‍ സൈന്യം ആരെയും ആശുപത്രിയില്‍ നിന്ന് പുറത്തുപോകാൻ അനുവദിക്കാതെ പരിശോധന തുടരുകയാണ്. സാധാരണക്കാരുടെ മറവില്‍ തീവ്രവാദികളും രക്ഷപ്പെട്ടു പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്. അല്‍ ഷിഫയിലെ രോഗികളെ അടിയന്തരമായി ഒഴിപ്പിക്കാൻ യുഎൻ ശ്രമിക്കുന്നുണ്ടെങ്കിലും പലസ്തീൻ റെഡ് ക്രസന്റിന്റെ ആംബുലൻസുകളില്‍ വേണ്ടത്ര ഇന്ധനമില്ല. ആംബുലൻസുകള്‍ അയയ്ക്കാൻ ഈജിപ്ത് തയാറാണെങ്കിലും വ്യോമാക്രമണം തുടരുന്നതിനാല്‍ സുരക്ഷ ഉറപ്പാക്കാനാകില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം ജീവകാരുണ്യ സഹായമെത്തിക്കാനായി ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി അംഗീകരിച്ചു. അടിയന്തര വെടിനിര്‍ത്തലിന് ഇസ്രയേലിനോടും ബന്ദികളെ ഉപാധികളില്ലാതെ വിട്ടയയ്ക്കാൻ ഹമാസിനോടും ആവശ്യപ്പെടുന്നതാണ് 15 അംഗ രക്ഷാസമിതി പാസാക്കിയ പ്രമേയം. പ്രമേയത്തെ അനുകൂലിച്ച്‌ 12 വോട്ടുകള്‍ ലഭിച്ചു. ആരും എതിര്‍ത്തില്ല. വീറ്റോ അധികാരമുള്ള അമേരിക്ക , യുകെ, റഷ്യ എന്നീ രാജ്യങ്ങള്‍ വിട്ടുനിന്നു.