തിരുവനന്തപുരം :ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിയുന്നത്ര വേഗത്തിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാറിൽ റവന്യൂ വകുപ്പ് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആസ്ഥാന മന്ദിരമായ റവന്യൂ ഭവന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതരില്ലാത്ത കേരളമെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും പട്ടയം ആഗ്രഹിച്ചു നിൽക്കുന്നവർക്കു കഴിയുന്നത്ര വേഗത്തിൽ പട്ടയം ലഭ്യമാക്കും. ലാൻഡ് ട്രിബ്യൂണലുകളിലെ പട്ടയ അപേക്ഷകൾ പട്ടയ മിഷനിലൂടെ വേഗത്തിൽ നൽകാനാകണം. സംസ്ഥാനത്തു ഭൂരഹിതരുടെ കണക്കു വിവിധ രീതികളിൽ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായാൽ താലൂക്ക് ലാൻഡ് ബോർഡുകളിലെ മിച്ചഭൂമി കേസുകൾ സമയബന്ധിതമായി തീർപ്പാക്കും. പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ വിവിധ രീതികളിൽ റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴര വർഷത്തിനിടെ ഏഴായിരത്തോളം ആദിവാസികൾക്കു ഭൂമി ലഭ്യമാക്കി. 6000 ഏക്കർ ഭൂമി ഇവർക്കായി വിതരണം ചെയ്യാൻ കഴിഞ്ഞു. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം വിവിധ ജില്ലകളിലായി 45 ഏക്കർ ഭൂമി വാങ്ങി. അത് ആദിവാസി കുടുംബങ്ങൾക്കു വിതരണം ചെയ്യും. ഇതിനു പുറമേ 21 ഏക്കർ കൂടി വാങ്ങുന്നതിന് അംഗീകാരമായിട്ടുണ്ട്. 7693 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാൻ കേന്ദ്രാനുമതി നേടിയെടുത്തു. ഇതിൽ 2000 ഏക്കറോളം വിതരണം ചെയ്തുകഴിഞ്ഞു. ആദിവാസി വിഭാഗത്തിൽനിന്നുതന്നെയുള്ള 3647 പേർക്കാണ് ഇതിന്റെ ഗുണഫലം അനുഭവിക്കാനായത്.
ആദ്യപടിയായി ഒരു സംവിധാനം വ്യവസായ വാണിജ്യ വകുപ്പിൽത്തന്നെ വാണിജ്യത്തിനായി ഒരു സംവിധാനം ഒരുക്കുന്നതിന് മന്ത്രിസഭതീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അത് അവർ പ്രതീക്ഷിക്കുന്ന രീതിയിലുള്ള വകുപ്പ് എന്ന നിലയിലേക്കു നീങ്ങുകയെന്നതാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര വർഷംകൊണ്ട് ഭൂരഹിതരായിരുന്ന ഒന്നര ലക്ഷം പേരെ ഭൂമിയുടെ ഉടമകളാക്കി മാറ്റാൻ കഴിഞ്ഞെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ‘ഭൂരഹിതരില്ലാത്ത കേരളം’ എന്ന ലക്ഷ്യത്തിലേക്കു സംസ്ഥാനം നീങ്ങുകയാണ്. പുതുതായി നിർമാണം ആരംഭിക്കുന്ന റവന്യൂ ആസ്ഥാന മന്ദിരം ഒരു വർഷംകൊണ്ടു നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കവടിയാറിലെ റവന്യൂ ആസ്ഥാന മന്ദിര നിർമാണ പ്രദേശത്തു നടന്ന ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻകുട്ടി, വി.കെ. പ്രശാന്ത് എം.എൽ.എ, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ലാൻഡ് റവന്യൂ കമ്മിഷണർ എ. കൗശിഗൻ, ജോയിന്റ് കമ്മിഷണർ എ. ഗീത, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, വാർഡ് കൗൺസിലർ എസ്. സതികുമാരി, സർവീസ് സംഘടനാ പ്രതിനിധികളായ എം.എ. അജിത് കുമാർ, ജയചന്ദ്രൻ കല്ലിങ്കൽ, അശ്വിനി കുമാർ എസ്. തുടങ്ങിയവർ പങ്കെടുത്തു.