കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് ആഡംബര ജീവിതം നയിച്ചു വന്ന കമിതാക്കളെ പോലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ഒപ്പം താമസിക്കുന്ന സരിത എന്നിവരെയാണ് പുത്തൂര്‍ പൊലീസ് പിടികൂടിയത്.
പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവർന്ന് സുഖജീവിതത്തിനായി ഉപയോഗിക്കുക എന്നതായിരുന്നു ഇവരുടെ രീതി. പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും വലയിലായത്.
പുത്തൂര്‍ മാവടി ക്ഷേത്രത്തിന് മുന്‍പില്‍ ബൈക്ക് നിര്‍ത്തുകയും സരിത ഭണ്ഡാരത്തിലെ പണം കവര്‍ന്ന്് ബൈക്കിന് പിന്നില്‍ കയറി ഇരുന്ന് പോകുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കൊട്ടിയം പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
നിരവധി ക്ഷേത്രമോഷണണ കേസുകള്‍ ഇവരുടെ പേരിലുണ്ട്.പകല്‍ സമയങ്ങളില്‍ ബൈക്കിലെത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഇതിന് ശേഷം ആ പണം തീരുന്നത് വരെ എവിടെയെങ്കിലും മുറിയെടുത്ത് താമസിക്കും. എട്ട് വര്‍ഷമായി ഒരുമിച്ചാണ് മോഷണം. കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ് ജീവിച്ച് വരുന്നതെന്നും പുത്തൂര്‍ പൊലീസ് പറഞ്ഞു.