ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം : ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന.
ഓപ്പറേഷൻ ആപിറ്റൈറ്റ് എന്ന പേരിൽ
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ വിവിധ യൂണിറ്റുകൾ പങ്കെടുത്തു.


സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും, മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നവർക്കും ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന രജിസ്ട്രേഷനിലും, ലൈസൻസിലും ക്രമക്കേടുകൾ നടക്കുന്നതായും, ഹോട്ടലിലെ ജീവനക്കാർക്ക് നൽകിവരുന്ന പരിശീലനത്തിൽ ക്രമക്കേട് നടക്കുന്നതായും, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളിൽ ഗുണ നിലവാരമില്ലായെന്ന പരിശോധന ഫലം വരുന്നവയിൽ ചില ഉദ്യോഗസ്ഥർ മനപ്പൂർവ്വം കാലതാമസം വരുത്തി ശിക്ഷണ നടപടികളിൽ നിന്നും ഒഴിവാക്കുന്നതായും, ഭക്ഷ്യ സുരക്ഷാ ലൈസൻസുകൾ എടുത്തിട്ടുള്ള ഭക്ഷ്യ ഉത്പാദകർ അതത് വർഷം മാർച്ച് 31 നകം റിട്ടേൺ ഫയൽ ചെയ്യാത്തവരില്‍ നിന്നും പിഴ ഈടാക്കാതിരിക്കുന്നതായും,സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് സംവിധാനം ചില സ്ഥലങ്ങളിൽ അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായുംഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ ഓഫീസുകളിൽ ലഭിക്കുന്ന പരാതികളിൽ ചിലർ നടപടികൾ സ്വീകരിക്കുന്നില്ലായെന്നും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിലും, സംസ്ഥാനത്തെ 14 ജില്ലാ ഭക്ഷ്യ സുരക്ഷാഅസിസ്റ്റന്റ് കമ്മീഷണർമാരുടെ ഓഫീസുകളിലും, തിരഞ്ഞെടുത്ത 52ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിലും ഉൾപ്പെടെ ആകെ 67 ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തിയത്.