കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണം: എൻ കെ പ്രേമചന്ദ്രൻ എംപി

ദില്ലി : കശുവണ്ടി മേഖലയിലെ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന തല ബാങ്കേഴ്സ് കൗണ്‍സില്‍ കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ തയ്യാറാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉള്‍പെടെ കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു. ബാങ്കിംഗ് നിയമങ്ങളുടെ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടാണ് ആവശ്യം ഉന്നയിച്ചത്. . ബാങ്കുകളുടെ യുക്തി രഹിതമായ സമീപനം മൂലം വ്യവസായം മുന്നോട്ട് കൊണ്ടു പോകാനാവാതെ വ്യവസായികള്‍ ആത്മഹത്യ ചെയ്യുന്നു. സാവകാശം നല്‍കിയാല്‍ പുനരുദ്ധരിക്കാന്‍ കഴിയാവുന്ന കരുവണ്ടി ഫാക്ടറികള്‍ പോലും ബാങ്കുകളുടെ ന്യായീകരിക്കാന്‍ കഴിയാത്ത നിലപാടു കൊണ്ട് പൂട്ടുന്നു. പാവപ്പെട്ടവരും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുമായ സ്ത്രീ തൊഴിലാളികളാണ് 90% വും. ലക്ഷകണക്കിന് തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണി നേരിടുന്നത്. ഒരു വലിയ സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കശുവണ്ടി വ്യവസായത്തിന്‍്റെ പുനരുദ്ധാരണത്തിന് സമഗ്ര പദ്ധതി ആവിഷ്കരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ വന്‍കിട വ്യവസായികളില്‍ നിന്നും കിട്ടേണ്ട ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപ ബാങ്കുകള്‍ എഴുതി തള്ളി.അതേസമയം വിദ്യാഭ്യാസം ലോണിനും കാര്‍ഷിക ലോണിനും സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങളുടെ ലോണും ഉള്‍പ്പെടെ ചെറിയ വായ്പകള്‍ കുടിശ്ശിക വന്നാല്‍ യാതൊരു പരിഗണനയും നല്‍കാതെ സര്‍ഫസി നിയമത്തിന്‍്റെ പരിധിയില്‍ കൊണ്ടുവന്ന് കിടപ്പാടം വരെ ജപ്തി ചെയ്യുന്നത് നീതികരിക്കാനാവില്ല. വിദ്യാഭ്യാസ കാര്‍ഷിക വായ്പകള്‍ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ വായ്പകള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ എന്‍പിഎ ആയി കണക്കാക്കുന്നതിന് മുമ്പ് വായ്പ ക്രമികരിക്കുവാന്‍ അവസരങ്ങള്‍ നല്‍കണം. കോര്‍പ്പറേറ്റുകളോടും വന്‍കിടക്കാരോടും ഉദാരമായ സമീപനം സ്വീകരിച്ച് വായ്പ എഴുതി തള്ളുന്ന ദേശസാല്‍കൃത ബാങ്കുകള്‍ ചെറുകിടക്കാരുടെ നീതി നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പരിഹാരം എന്ന നിലയില്‍ അക്കൗണ്ടുകള്‍ എന്‍.പി . എ ആക്കുന്നതിന് മുമ്പായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഉള്‍പ്പെടെ വായ്പ ക്രമീകരിക്കുവാന്‍ ബാങ്കുകള്‍ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം പി ആവശ്യപ്പെട്ടു