തിരുവനന്തപുരം : വിവാദമുണ്ടാക്കിയ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.
ഗോപൻ സ്വാമിയുടെ മരണം ബന്ധുക്കളെയോ നാട്ടുകാരെയോ വാര്‍ഡ് അംഗത്തേയോ അറിയിക്കാതെ അമ്മയും രണ്ടു മക്കളും ചേര്‍ന്ന് സാമാധിയെന്ന് വരുത്തിത്തീര്‍ത്ത് മണ്ഡപം കെട്ടി പീഠത്തിലിരുത്തി സ്ലാബിട്ട് മൂടിയെന്നാണ് നാട്ടുകാരുടെ ആരോപണം. തുടർന്ന് മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ നെയ്യാറ്റിൻകര പോലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് കല്ലറ പൊളിച്ചു അന്വേഷണം നടത്താൻ ഉത്തരവ് തേടി അന്വേഷണ ഉദ്യോഗസ്ഥർ കളക്ടർക്ക് റിപ്പോർട്ട് നൽകി. സമാധിസ്ഥലം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ കളക്ടർ റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞദിവസം ഉദ്യോഗസ്ഥസംഘം എത്തിയെങ്കിലും ഒരു വിഭാഗം പ്രദേശവാസികളുടെയും ചില ഹിന്ദു സംഘടനകളുടെയും കുടുംബാംഗങ്ങളുടെയും എതിർപ്പ് മൂലം കല്ലറ പൊളിക്കാനാവാതെ തിരിച്ചു മടങ്ങേണ്ടി വന്നിരുന്നു. തുടർന്ന് സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ഇന്ന് പുലർച്ചെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.
അന്വേഷണ വഴികൾ
മക്കളുടെ മൊഴിയിൽ വൈരുദ്ധ്യത ഉണ്ടായതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കല്ലറ പൊളിച്ച് പോസ്റ്റുമോർട്ടം നടത്തണമെന്ന തീരുമാനത്തിലേക്ക് എത്തിയത്.വീട്ടിൽ വച്ചാണ് അച്ഛൻ മരിച്ചതെന്നാണ് മൂത്തമകൻ മൊഴി നൽകിയത്. എന്നാൽ സമാധിയായ സ്ഥലത്ത് വച്ചാണ് അച്ഛൻ മരണപ്പെട്ടതുമെന്നുമാണ് ഇളയ മകൻ പോലീസിന് നൽകിയ മൊഴി .
മരണ വിവരം ഡോക്ടറെ അറിയിക്കാത്തതും സമീപവാസികളെ അറിയിക്കാത്തതിലും ദുരൂഹത ഉള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വർഷങ്ങളായി സന്യാസ ജീവിതം നയിച്ചുവരികയായിരുന്ന ഗോപൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ സമാധിയാകുമെന്ന് പ്രദേശവാസികളോടും കുടുംബത്തോടും പറഞ്ഞിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം, പിതാവിന്റെ ആഗ്രഹപ്രകാരമാണ് ആരെയും അറിയിക്കാതെ ഇത് ചെയ്തതെന്നാണ് മകൻ രാജസേനൻ പറയുന്നത്. വളരെ ഊര്‍ജസ്വലനായി ഇരുന്നാണ് അച്ഛന് സമാധിയായത്. ആ സമയം അദ്ദേഹത്തിന്റെ ശരീരത്തിന് അദ്ഭുതാവഹമായ തേജസുണ്ടായിരുന്നു.സമാധി ചെയ്യുന്നത് ആരും കാണാന്‍ പാടില്ലന്നും അച്ഛന് തന്നെയാണ് അതിനെക്കുറിച്ചൊക്കെ പറഞ്ഞുതന്നിട്ടുള്ളതെന്നും ഇളയ മകൻ രാജസേനൻ പറഞ്ഞിരുന്നു.