കഷായം നൽകി കാമുകനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മ കുറ്റക്കാരി

തിരുവനന്തപുരം : കീടനാശിനി കലർത്തിയ കഷായം നൽകി കാമുകനായ പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മ, രണ്ടാംപ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഗ്രീഷ്മയുടെ മാതാവ് സിന്ദു കുമാരിയെ കോടതി വെറുതെ വിട്ടു. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ആണ് വിധി പ്രസ്താവിച്ചത്.

പ്രണയബന്ധത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മ പോലീസിന് മൊഴി നൽകിയത്.
ഒന്നര വര്‍ഷത്തോളം ഷാരോണും ഗ്രീഷ്മയുമായി  പ്രണയത്തിലായിരുന്നു. 2022 ഒക്ടോബര്‍ 14നാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. 11–ാം നാള്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ഷാരോണ്‍ മരിച്ചത് . 

ഒരേ ബസില്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത്. പ്രണയം തീവ്രമായതോടെ ഇരുവരും തിരുവനന്തപുരത്തെ വെട്ടുകാട് പള്ളിയിലെത്തി രഹസ്യമായി താലിയും കുങ്കുമവും ചാര്‍ത്തി വിവാഹിതരായി. പക്ഷേ നാഗര്‍കോവില്‍ സ്വദേശിയായ പട്ടാളക്കാരന്‍റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമങ്ങള്‍ തുടങ്ങി. മതങ്ങള്‍ വ്യത്യസ്തമാണെന്നും  പ്രശ്നങ്ങളുണ്ടാകുമെന്നുമായിരുന്നു ആദ്യത്തെ വാദം. ഇത് ഫലിക്കാതെ വന്നതോടെ ജാതകം പ്രശ്നമാണെന്നും തന്നെ വിവാഹം കഴിച്ചാല്‍ ഷാരോണ്‍ മരിച്ചുപോകുമെന്നും കള്ളക്കഥ ഇറക്കി. ഇതും പൊളിഞ്ഞതോടെ വകവരുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത് .