യുവതിയെ കുത്തിക്കൊന്ന രണ്ടാം ഭർത്താവിന് ജീവപര്യന്തം.

കൊല്ലം : യുവതിയെ കുത്തിക്കൊന്ന രണ്ടാംഭർത്താവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി പി.എൻ.വിനോദാണ് ഉത്തരവ് നൽകിയത്.
കരുനാഗപ്പള്ളി തൊടിയൂർ അടയ്ക്കാമരത്തിൽ വീട്ടിൽ ശ്യാമള(പൂങ്കൊടി-42)യെ കുത്തിക്കൊന്ന കേസിൽ തൊടിയൂർ പുലിയൂർവഞ്ചി തെക്ക് മുണ്ടപ്പള്ളിൽ വീട്ടിൽ രവീന്ദ്രനെ(67) യാണ് ശിക്ഷിച്ചത്.
ശ്യാമളയുടെ ആദ്യവിവാഹത്തിലെ മകളായ ഗോപികയെയും ഇവരുടെ നാലുവയസ്സുള്ള മകളെയും കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് അഞ്ചുവർഷംവീതം കഠിനതടവും 25,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്.

2023 ജൂലായ് എട്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം. ശ്യാമളയുടെ ആദ്യഭർത്താവ് ഗോപിനാഥൻ മരിച്ചതോടെ രവീന്ദ്രൻ ശ്യാമളയുമായി അവരുടെ വീട്ടിലായിരുന്നു താമസം. സമീപത്തുള്ള വീട്ടിലായിരുന്നു ഗോപികയും മകളും താമസം.
നാടൻപാട്ടു കലാകാരിയായ ഗോപികയുടെ ട്രൂപ്പിലെ അംഗങ്ങൾ റിഹേഴ്സലിനായി വീട്ടിൽ വരുന്നതിനെച്ചൊല്ലി രവീന്ദ്രൻ സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു.
സംഭവദിവസം വൈകീട്ട് ഇതിനെച്ചൊല്ലി വഴക്കുണ്ടാക്കുക്കിയ പ്രതി കത്തിയുമായി ഗോപികയെ കുത്താനായി ഓടിച്ചു. മകളെ രക്ഷിക്കാൻ ശ്രമിച്ച ശ്യാമളയെ കഴുത്തിനും നെഞ്ചിലും കുത്തി വീഴ്ത്തി. തുടർന്ന് ഗോപികയെയും മകളെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു .ആക്രമണത്തിൽ ഗോപികയ്ക്കും മകൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

ശ്യാമളയ്ക്ക് കുത്തേറ്റ വിവരം ഗോപിക തന്നെയാണ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ചറിച്ചത് .
പോലീസ് സംഭവസ്ഥലത്തേക്ക് വരുന്ന വഴിയിലുള്ള ഇടക്കുളങ്ങര റെയിൽവേ ഗേറ്റ് അടഞ്ഞുകിടന്നതിനാൽ ജീപ്പിൽനിന്ന് ഇറങ്ങി എതിർവശത്ത് കിടന്ന ഓട്ടോറിക്ഷയിൽ കയറി ഇൻസ്പെക്ടർ വി ബിജു സംഭവസ്ഥലത്ത് എത്തി. കുത്തേറ്റു രക്തം വാർന്നു കിടന്ന
ശ്യാമളയെ ആ ഓട്ടോയിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിയിലേയ്ക്ക് കയറ്റിവിട്ടു. കൃത്യത്തിനുശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അവിടവച്ച് ഇൻസ്‌പെക്ടർ പിടികൂടി.

ഇൻസ്പെക്ടർ വി ബിജു അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
എ എസ് ഐ മഞ്ജുഷയായിരുന്നു പ്രോസിക്യൂഷൻ സഹായി.