കണ്ടെയ്നറിൽ പട്ടിണിയാകുമോ തീരദേശമേഖല

20 നോട്ടിക്കൽ മൈലിൽ മത്സ്യബന്ധനത്തിന്  വിലക്കേർപ്പെടുത്തി   ദുരന്തനിവാരണ അതോറിറ്റി

കൊല്ലം : കൊച്ചിയിൽ മുങ്ങിത്താഴ്ന്ന  ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ് സി എല്‍സ മൂന്നില്‍ നിന്നുള്ള കണ്ടെയ്നർ തെക്കൻ കേരളത്തിലെ തീരമേഖലയിൽ അടിഞ്ഞതിൽ kadutv ആശങ്കയിലാണ്   മത്സ്യബന്ധന തൊഴിലാളികൾ.
ശക്തമായ മഴയും കാറ്റും ഉള്ളതിനാൽ 
മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത സാഹചര്യത്തിനിടയിലാണ് വാതകങ്ങൾ അടങ്ങിയ കണ്ടെയ്നറുകൾ കരുനാഗപ്പള്ളി തീരത്ത് എത്തിയത്.
മെച്ചപ്പെട്ട വേനല്‍മഴ കിട്ടുകയും കാലവര്‍ഷം നേരത്തേ എത്തുകയും ചെയ്തതോടെ ഈ വര്‍ഷം മികച്ച മത്സ്യസമ്പത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. മഴയാരംഭത്തില്‍ പോഷക സമ്പുഷ്ടമായ എക്കല്‍ കടലിലേക്ക് ഒഴുകിയെത്തുന്നതോടെ ചെറിയ ഉപരിതല മത്സ്യങ്ങളും തീരത്തോടു ചേര്‍ന്നു കാണപ്പെടുന്ന മീനുകളും സജീവമാകുകയും പ്രത്യുല്‍പാദനം ഏറുകയും ചെയ്യുന്നതാണ്. ഇത് മത്സ്യസമ്പത്തിന് അനുകൂലഘടകമാണ്.

വെരി ലോ സൾഫർ ഫ്യൂവൽ ഓയിൽ,
മറൈൻ ഗ്യാസ് ഓയിൽ, കാൽസ്യം കാർബൈഡ് എന്നിവ അടങ്ങിയ കണ്ടെയ്നറുകൾ തീരപ്രദേശത്ത് അടിഞ്ഞതോടെ മത്സ്യസമ്പത്തിനെയും മത്സ്യ ബന്ധനത്തെയും ബാധിക്കുമോ എന്ന ആശങ്കയാണ് മത്സ്യമേഖല .

കടലില്‍ എണ്ണ കാണപ്പെടുന്നതിന്റെ തോതനുസരിച്ച് മത്സ്യബന്ധനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒഴുക്കിന്റെ ഗതി തെക്കോട്ട് ആയതിനാല്‍ എണ്ണ പരക്കുന്നതു തെക്കന്‍ ജില്ലകളിലേക്കാകും. തീരങ്ങളില്‍ ഇതിന്റെ അംശം കാണപ്പെടാന്‍ ദിവസങ്ങൾ എടുക്കുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

കടലോര നിവാസികൾ

മത്സ്യം വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കുടുംബങ്ങൾ പട്ടിണിയിൽ ആകുന്ന അവസ്ഥയാണ് ഉള്ളത്. മഴയായതിനാൽ മത്സ്യങ്ങൾ ഉണക്കാനും കഴിയുന്നില്ല.
സ്കൂൾ തുറക്കുന്ന മാസം ആയതിനാൽ കുട്ടികൾക്കുള്ള ബുക്കുകൾ ഉൾപ്പെടെയുള്ളവർ വാങ്ങാൻ ബുദ്ധിമുട്ടുകയാണ് മത്സ്യബന്ധന തൊഴിലാളികളെന്നു പ്രദേശവാസികൾ പറഞ്ഞു.
നിരോധനം അടുത്തമാസം ആരംഭിക്കുന്നതിന് മുന്നോടിയായി ഉണ്ടായ ഈ സാഹചര്യം തീരദേശ മേഖലയെ കൊടും പട്ടിണിയിലേക്ക് തള്ളിവിടുമെന്നും അവർ അറിയിച്ചു.
സർക്കാറിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം നൽകാത്തിടത്തോളം മത്സ്യ മേഖലയിൽ തിരിച്ചടി ഉണ്ടാകുമെന്നും അവർ പറഞ്ഞു.