കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെട്ടു

കണ്ണൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 5 മണിക്കും 6മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. പുലർച്ചയുള്ള പരിശോധനയുടെ ഭാഗമായി ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്.
അതീവ സുരക്ഷാ ബ്ലോക്കിൽ കഴിയുന്ന ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പികൾ മുറിച്ചുമാറ്റി
വസ്ത്രങ്ങൾ ചേർത്ത് കെട്ടി അതുപയോഗിച്ച് മതിൽ ചാടി രക്ഷപ്പെട്ടെന്നാണ് ലഭ്യമായ വിവരം.
സംസ്ഥാന അതിർത്തികളിലും ജില്ലാ അതിർത്തികളിലും പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. പുറത്തുനിന്നുള്ള സഹായം ലഭിച്ചോ എന്നതടക്കമുള്ള അന്വേഷണങ്ങൾ ലോക്കൽ പോലീസിന്റെ നേതൃത്വത്തിൽ നടത്തിവരികയാണ്.
തമിഴ്നാട് വിരുദാചലം സ്വദേശിയായ ഗോവിന്ദച്ചാമിയുടെ പേരിൽ തമിഴ്നാട്ടിലും നിരവധി കേസുകളുണ്ട്.  
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.

ജയിൽ വേഷത്തിൽ തന്നെയാണ് രക്ഷപ്പെട്ടത്.  ഒരു കൈ മാത്രമുള്ള ഇയാളെ കണ്ടെത്തുന്നവർ ജയിൽ സുപ്രണ്ടിന്റെ 9446899506 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.