ദില്ലി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തില്‍ ചേരുന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കുന്നതിനുള്ള നിർദേശമാണ് യോഗത്തിന്റെ പ്രധാന അജണ്ട. യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
നികുതി ഘടന ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 12 ശതമാനം, 28 ശതമാനം സ്ലാബുകള്‍ ഇല്ലാതാക്കാനാണ് നിർദ്ദേശം.അതേസമയം, ആഡംബര വസ്തുക്കള്‍, ഡീമെറിറ്റ് വസ്തുക്കള്‍ എന്നിവയ്ക്ക് 40 ശതമാനം നികുതി തുടരും എന്നാണ് സൂചന. റിട്ടേണ്‍ സമർപ്പണങ്ങള്‍, റീഫണ്ടുകള്‍, തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യമായ മാറ്റങ്ങളും അജണ്ടയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
ജി.എസ്.ടി നവീകരണത്തിനുള്ള കേന്ദ്രത്തിന്റെ പരിഷ്‌കരണ ശിപാർശ മന്ത്രിതല സമിതി അംഗീകരിച്ചിരുന്നു. ഭേദഗതി വരുന്നതോടെ 5%, 18% സ്ലാബുകളാകും നികുതിഘടനയില്‍ ഉണ്ടാകുക. 12%, 28% സ്ലാബുകള്‍ ഒഴിവാക്കും. പുതിയ മാറ്റത്തോടെ 12 ശതമാനം നികുതി ഈടാക്കിയിരുന്ന 99 ശതമാനം ഇനങ്ങളുടെയും വില അഞ്ചു ശതമാനം നികുതിയിലേക്ക് മാറും. 28 ശതമാനം സ്ലാബില്‍ ഉള്‍പ്പെട്ടിരുന്ന 90 ശതമാനം സാധനങ്ങളും സേവനങ്ങളും 18 ശതമാനം സ്ലാബിലേക്കും മാറ്റപ്പെടും.