തിരുവനന്തപുരം: രാജ്യത്തെ അതീവ സുരക്ഷാ മേഖലകളിലൊന്നായ പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും ആനക്കൊമ്പുകൾ മോഷണം പോയി. ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബ്ബിൽ പ്രദർശിപ്പിച്ചിരുന്ന ആനക്കൊമ്പുകളാണ് കാണാതായത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്നവയാണിതെന്ന് പ്രാഥമിക നിഗമനം.
1929-ൽ അന്നത്തെ സംസ്ഥാന സർക്കാർ സൈന്യത്തിന് ഉപഹാരമായി കൈമാറിയ ചരിത്രപ്രാധാന്യമുള്ള ആനക്കൊമ്പുകളാണ് മോഷ്ടിക്കപ്പെട്ടത്. പതിറ്റാണ്ടുകളായി ഓഫീസേഴ്സ് ക്ലബ്ബിന്റെ പ്രധാന ആകർഷണമായിരുന്നു ഇവ.
കഴിഞ്ഞ ദിവസം ക്ലബ്ബിൽ നടന്ന ഒരു പാർട്ടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ കാണാതായതെന്ന് അധികൃതർ സൂചിപ്പിക്കുന്നു. അതീവ സുരക്ഷാ വലയത്തിലുള്ള സൈനിക കേന്ദ്രത്തിൽ ഇത്തരമൊരു മോഷണം നടന്നത് ഉന്നത ഉദ്യോഗസ്ഥരെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
സംഭവത്തിൽ പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മിലിറ്ററി ഇന്റലിജൻസും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
ക്യാമ്പിലെ സിസിടിവി ദൃശ്യങ്ങളും പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.
കനത്ത സുരക്ഷയുള്ള സൈനിക കേന്ദ്രത്തിനുള്ളിൽ അതിക്രമിച്ചു കയറി മോഷണം നടത്തുക പ്രായോഗികമല്ലാത്തതിനാൽ, സംഭവത്തിന് പിന്നിൽ ആന്തരികമായ ഇടപെടലുകൾ ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്