ഡിവൈഎസ്പി തസ്തികയിലേക്കാണ് നേരിട്ട് നിയമനം

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസിൽ വീണ്ടും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്. എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി തസ്തികയിലേക്കാണ് നേരിട്ട് നിയമനം നൽകുന്നത്. വർഷങ്ങൾക്ക് ശേഷമാണ് പൊലീസിൽ നേരിട്ട് നിയമനം നടക്കുന്നത്. എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി, എസ്പി റാങ്കിൽ ഉദ്യോഗസ്ഥരില്ലാത്തത് കൊണ്ടാണ് പ്രത്യേക റിക്രൂട്ട്മെൻ്റ് നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.
നിയമന രീതി, യോഗ്യതകള്‍, സേവന വ്യവസ്ഥകള്‍ എന്നിവ വിശദീകരിച്ചാണ് ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. പി.എസ്.സി വഴി നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ്. ബിരുദമാണ് യോഗ്യത. പ്രായപരിധി 36വയസ്. ശാരീരിക ക്ഷമതാ പരീക്ഷയില്‍ ‘വണ്‍ സ്റ്റാര്‍’ നിലവാരത്തിലുള്ള എട്ട് ഇനങ്ങളില്‍ അഞ്ചെണ്ണത്തിലെങ്കിലും യോഗ്യത നേടണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത ഇനങ്ങളാണ്. ട്രെയിനിയായാണ് ആദ്യ നിയമനം.

ഒരു വര്‍ഷം അടിസ്ഥാന പരിശീലനവും ഒരു വര്‍ഷം പ്രായോഗിക പരിശീലനവും പൂര്‍ത്തിയാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലന ശേഷം അഞ്ച് വര്‍ഷത്തേക്ക് പൊലീസില്‍ സേവനം ചെയ്യാനുള്ള ബോണ്ട് ഒപ്പിടണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഒരു ലക്ഷം രൂപ പിഴ നല്‍കണം. നിയമനം ലഭിക്കുന്നവര്‍ മൂന്ന് വര്‍ഷത്തെ തുടര്‍ച്ചയായ സേവന കാലയളവിനുള്ളില്‍ രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണം.

പട്ടികവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ അതുകണ്ടെത്തി നികത്തുന്നതിനായി 1971 ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏര്‍പ്പെടുത്തിയ സംവിധാനമാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 16(4) പ്രകാരം പട്ടികവിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആവശ്യമായ നിയമ നിര്‍മാണം നടത്താന്‍ സംസ്ഥാനത്തിനുള്ള അധികാരം വിനിയോഗിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ പോലീസില്‍ സെഷ്യല്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നത്