പത്തനംതിട്ട :തിരുവല്ല കാർഷിക വികസന ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമായി. പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തു. മുൻ എംഎൽഎ കെ. ശിവദാസൻ നായർ അടക്കം യുഡിഎഫ് പാനലിലെ 13 പേരും തോറ്റു. 2004 ന് ശേഷമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
പോളിംഗ് നടക്കുന്നതിനിടെ, ഉച്ചയോടെ കള്ളവോട്ട് ആരോപിച്ച് കോൺഗ്രസ് – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. തിരുവല്ല കാർഷിക വികസന ബാങ്ക് ഭരണം പോയതോടെ, സംസ്ഥാന കാർഷിക വികസന ബാങ്ക് ഭരണവും ഇതോടെ യുഡിഎഫിന് നഷ്ടമായേക്കും. 72 ബാങ്കുകൾ ഉള്ളതിൽ ഭൂരിഭാഗത്തിന്റെയും ഭരണം ഇതോടെ എൽഡിഎഫിന്റെ കയ്യിലായി. സംസ്ഥാന ഭരണസമിതിക്കെതിരെ എൽഡിഎഫിന് അവിശ്വാസം കൊണ്ടുവരാൻ കഴിയും.
തിരഞ്ഞെടുപ്പിനിടെ സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 12 കോൺഗ്രസ് പ്രവർത്തകർക്കും ഒരു സിപിഐഎം പ്രവർത്തകനും സംഘർഷത്തിൽ പരിക്കേറ്റു. അഞ്ച് കോൺഗ്രസ് പ്രവർത്തകരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.