തിരുവനന്തപുരം :സംസ്ഥാനത്തിന്റെ കായികവിഭവ ശേഷി അന്താരാഷ്ട്ര തലത്തിൽ ഉയർത്താൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള) ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കം .ഇന്ന് വൈകുന്നേരം ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റ് ഉദ്‌ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, നിയമസഭ-പാർലമെന്റ് അംഗങ്ങൾ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, വിവിധ വകുപ്പ് മേധാവികൾക്കൊപ്പം മുൻ ഇന്ത്യൻ അത്‌ലറ്റ് അശ്വിനി നാച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, മിന്നു മണി എന്നിവർ പങ്കെടുക്കും.
നാലു ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയുടെ ഭാഗമായി, 13 വിഷയങ്ങളിൽ 105 കോൺഫറൻസുകളും സെമിനാറുകളും, സ്പോർട്സ് എക്സ്പോ, ചലച്ചിത്രോത്സവം എന്നിവയും നടക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധരടക്കം 1000ഓളം പ്രതിനിധികൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ആർച്ചറി, ഓട്ടോക്രോസ്സ്, കുതിരയോട്ട മത്സരം, ആം റെസ്റ്റിലിങ്, ഫുഡ് ഫെസ്റ്റിവൽ തുടങ്ങിയവയും ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.