രാഷ്ട്രീയ സ്ഥാനാർഥി ഇല്ല, നടനെ സ്ഥാനാർത്ഥിയാക്കി: എൻ കെ പ്രേമചന്ദ്രൻ ; അന്തസായി വോട്ടു പിടിക്കൂ തിരിച്ചടിച്ച് മുകേഷ്

കൊല്ലം : രൂക്ഷവിമര്‍ശനവുമായി കൊല്ലത്തെ എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ഥികൾ.

കഴിഞ്ഞ ദിവസം പൊതുവേദിയിൽ സംസാരിക്കവേ കൊല്ലത്ത് രാഷ്ട്രീയ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് കലാകാരനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് എന്‍.കെ പ്രേമചന്ദ്രൻ വിമർശിച്ചിരുന്നു.

എൻ കെ പ്രേമചന്ദ്രന്റെ വിമർശനത്തിന് അതേ നാണയത്തിൽ തന്നെ മറുപടി നൽകി എം മുകേഷ്.

തോല്‍ക്കുമെന്ന് ആധിയോ പരിഭ്രമമോ വന്നപ്പോഴാകാം പ്രേമചന്ദ്രന്‍ അങ്ങനെ പറഞ്ഞത്. കലാകാരന്‍ അത് മാത്രം ചെയ്താല്‍ മതി ബാക്കിയെല്ലാം ഞങ്ങള്‍ ചെയ്തോളം എന്ന നിലപാട് എത്രയോ ഭോഷ്കത്തരമാണ്. ഞങ്ങളും ഈ സമൂഹത്തില്‍ ജീവിക്കുന്നവരാണ്. ഞങ്ങള്‍ക്ക് ജനസേവനം ചെയ്തുകൂടെ ? സംവാദത്തിന് വരൂ എന്ന് പറഞ്ഞ് ക്ഷണിക്കുന്നതിന്‍റെ രാഷ്ട്രീയം തനിക്ക് മനസിലാകുമെന്നും മുകേഷ് പറഞ്ഞു

‘ഞാന്‍ ജനങ്ങളുടെ മുന്‍പില്‍ ചെന്നാല്‍ വോട്ടാണ്. യുഡിഎഫിന്‍റെ വികസനരേഖ പോലെ വലിയൊരു തമാശ വെറെ കണ്ടിട്ടില്ല. സംവാദം എന്ന് പറഞ്ഞ് ഇവര്‍ ആരെയാണ് വിരട്ടുന്നത്. കലയിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും സത്യസന്ധമായ പ്രവര്‍ത്തനമെ എനിക്ക് ഉള്ളു. എനിക്ക് ഇവരെ പേടിക്കേണ്ട കാര്യമില്ല. എന്നെ സംവാദത്തിന് വിളിച്ച് വാര്‍ത്തയില്‍ ഇടം നേടാനുള്ള ഇവരുടെ ടെക്നിക്ക് എനിക്ക് പിടികിട്ടും. അതൊക്കെ കയ്യിരിക്കട്ടെ. ജനങ്ങള്‍ക്ക് മുന്‍പില്‍ റെയില്‍വെ കൊണ്ടുവന്നു, ബൈപാസ് കൊണ്ടുവന്നു എന്നൊക്കെ പറഞ്ഞാല്‍ പൊട്ടിച്ചിരിക്കും. ബഡായി ബംഗ്ലാവില്‍ പോലും ഇത്ര നല്ല തമാശ ഞാന്‍ പറഞ്ഞിട്ടില്ല. സ്വയം പരിഹാസ്യനാകാതെ വികസനം പറഞ്ഞ് അന്തസായി വോട്ട് പിടിക്കൂ’- മുകേഷ് പറഞ്ഞു.