പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ നിരവധി ഗുണ്ടകൾ പിടിയിലായി

കൊല്ലം : ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 90 പേര്‍ക്കെതിരെയും വാറണ്ട് കേസില്‍ പ്രതികളായ 153 പേര്‍ക്കെതിരെയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചു. 53 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും അഞ്ചു പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു.

സ്പെഷ്യല്‍ ഡ്രൈെവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സോണല്‍ ഐ.ജിമാര്‍ക്കും റെയിഞ്ച് ഡി.ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന കേസുകളിലും സെന്‍സേഷണല്‍ കേസുകളിലും ജില്ലാ പോലീസ് മേധാവിമാര്‍ വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കണം. ഇത്തരം കേസുകളില്‍ പ്രതികളെ പിടികൂടുന്നതിന് കൃത്യമായ ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ ചേരണമെന്ന് യോഗത്തിൽ ഡിജിപി നിർദേശിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മയക്കുമരുന്ന് വില്‍ക്കുന്നവര്‍ക്കും അവ ഉപയോഗിക്കുന്നവര്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കും. സംശയകരമായ ഇടപെടല്‍ നടത്തുന്നവരുടെ സൈബര്‍ ഇടങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും. കണ്‍ട്രോള്‍ റൂം വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. അവര്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളിന്‍മേല്‍ ഉടന്‍ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.