തിരുവനന്തപുരം : ഇ പി ജയരാജൻ വധശ്രമ കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി.
കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുധാകരന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഉത്തരവ് നൽകിയത്.
ഇ.പി ജയരാജനെ വധിക്കാൻ കെ.സുധാകരൻ പ്രതികളുമായി തിരുവനന്തപുരത്ത് ഗൂഢാലോചന നടത്തിയെന്ന തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നടത്താൻ വേണ്ട തെളിവുകൾ ഇല്ലെന്ന് കണ്ടെത്തിയാണ് കോടതി സുധാകരനെ കുറ്റവിമുക്തൻ ആക്കിയത്.
സമാന ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. ജയരാജനെ 1995 ഏപ്രിൽ 12-ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ജയരാജൻ ഛണ്ഡിഗഢിൽനിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ ആന്ധ്രയിലെ ഓഗോളിൽ വെച്ചായിരുന്നു സംഭവം. ട്രെയിനിലെ വാഷ് ബേസിനിൽ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതി വിക്രംചാലിൽ ശശി വെടിയുതിർക്കുകയായിരുന്നെന്നാണ് കേസ്.