തിരുവനന്തപുരം : നെയ്യാറ്റിൻകര വിഴിഞ്ഞം മുല്ലൂർ തോട്ടം ആലുമൂട് വീട്ടിൽ ചെല്ലമ്മ മകൾ ശാന്തകുമാരി(81)യെ കൊലപെടുത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത ശേഷം മൃതദേഹം ഒളിപ്പിച്ച കേസിൽ
ഒന്നാം പ്രതി വിഴിഞ്ഞം ടൗൺ ഷിപ് കോളനിയിൽ ഇസ്മായിലിന്റെ ഭാര്യ റഫീക്ക, രണ്ടാം പ്രതി പാലക്കാട് ജില്ലയിൽ പട്ടാമ്പി വിളയൂർ വള്ളികുന്നത്തു വീട്ടിൽ അബൂബേക്കർ മകൻ അൽഅമീൻ, മൂന്നാം പ്രതി വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 44-ൽ ഇസ്മായിൽ മകൻ ഷെഫീഖ് എന്നിവരെയാണ് ഇന്ത്യൻ ശിക്ഷാ നിയമം 120(B), 342, 302, 201, 397 എന്നീ വകുപ്പുകൾ പ്രകാരം നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്.
14.1.2022 പകൽ 9 മണിക്കാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മകൻ ഹോട്ടൽ വ്യവസായിയും, മകൾ ആന്ധ്രപ്രദേശിലുമാണ്. കുടുംബ വീട്ടിൽ ഭർത്താവിന്റെ ആൽത്തറയിൽ സ്ഥിരം വിളക്ക് കത്തിച്ചു വച്ചു ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശാന്തകുമാരി എപ്പോഴും സ്വർണ ആഭരണങ്ങൾ അണിഞ്ഞിരുന്നു. ശാന്തകുമാരിയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യാൻ അയൽ വീട്ടിൽ വാടകക്കാരായി വന്ന പ്രതികൾ ഗൂഡാലോചന നടത്തി ആസൂത്രണം ചെയ്തു നടപ്പിലാക്കുകയായിരുന്നു. അതിനായി പ്രതികളുടെ വസ്ത്രങ്ങളും മറ്റും രണ്ടാം പ്രതിയുടെ പാലക്കാട്ടുള്ള വീട്ടിലേക്കു കൃത്യത്തിനും രണ്ടാഴ്ച മുന്നേ മുൻകൂർ ആയി മാറ്റിയിരുന്നു.
ഒന്നാം പ്രതി റഫീക്ക സൗഹൃദത്തിൽ ഏർപ്പെട്ട ശേഷം ശാന്തകുമാരിയെ സംഭവദിവസം പ്രതികൾ താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ചു വരുത്തി രണ്ടും മൂന്നും പ്രതികൾ തുണി കൊണ്ടുള്ള കുരുക്കിട്ട് കഴുത്തു ഞെരിച്ച നേരം ഒന്നാം പ്രതി യും രണ്ടാം പ്രതിയും ചേർന്ന് ഇരുമ്പ് ചുറ്റിക കൊണ്ട് ശാന്തകുമാരിയെ നെറ്റിയിലും തലയുടെ മറ്റു ഭാഗങ്ങളിലും അടിച്ചു കൊലപെടുത്തുക ആയിരുന്നു. മൃതദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങളായ ലക്ഷമീ ദേവിയുടെ ലോക്കറ്റുള്ള സ്വർണ്ണ മാല, ഇരു കൈകളിലും അണിഞ്ഞിരുന്ന വളകൾ, മോതിരം, മാട്ടിയോട് കൂടിയ കമ്മലുകൾ എന്നിവ പ്രതികൾ കവർന്നെടുത്തു. മൃതദേഹം വീടിന്റെ തട്ടിൻ പുറത്തെ ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്കും തട്ടിനും ഇടയിലുള്ള സ്ഥലത്തു ഞെരുക്കി ഒളിപ്പിച്ചു വച്ചു. പ്രതികൾ മൂവരും ചേർന്ന് അന്നേ ദിവസം തന്നെ രണ്ടു തവണ ആയി വിഴിഞ്ഞം അഞ്ജനാ ജുവല്ലറിയിൽ കുറച്ചു ഭാഗം സ്വർണം വിറ്റ് കാശാക്കി. തുടർന്ന് പ്രതികൾ തിരുവനന്തപുരം പവർ ഹൗസ് റോഡിൽ അമലാസ് റെസിഡൻസി ഹോട്ടലിൽ ഏസി മുറി എടുത്തു താമസിച്ചു. 14.1.2022 രാത്രി തന്നെ തിരുവനന്തപുരത്തു നിന്നും തൃശൂർ പോകുന്ന ബസിൽ കയറി യാത്രക്കാരായി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പോലീസ് കഴക്കൂട്ടത്തു വച്ചു കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു.
സി.സി.റ്റി വി ദൃശ്യങ്ങൾ ഈ കേസിന്റെ അന്വേഷണത്തിൽ നിർണ്ണായക തെളിവായി. സ്വർണാഭരണങ്ങൾ കുറെ ഭാഗം ജുവല്ലറിയിൽ നിന്നും ബാക്കി ഉള്ളവ പ്രതികളുടെ പക്കൽ നിന്നും വിഴിഞ്ഞം പോലീസ് കണ്ടെടുത്തു. പ്രതികൾ മൂവരും ഒരു വർഷം മുന്നേ കോവളം പോലീസ് സ്റ്റേഷൻ പരിധിയിൽ മൈനറായ ഒരു പെൺകുട്ടിയെ സമാന രീതിയിൽ ചുറ്റികക്ക് അടിച്ചു കൊല പെടുത്തിയ കേസിൽ പ്രതികൾ ആണു.ഈ കേസിലെ മൂന്നാം പ്രതി ഷെഫീഖ് പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ ബലാൽസംഗം ചെയ്ത കേസിലും പ്രതിയാണ്.
ഫോർട്ട് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന എസ്.ഷാജി,വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന (എസ്.എച്ച്.ഒ) പ്രജീഷ് ശശി, വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടറായിരുന്ന കെ.എൽ.സമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കുറ്റമറ്റ അന്വേഷണത്തിനുള്ളിലാണ് പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ എത്തിച്ചത്.