കോഴിക്കോട് : പി എസ് സി സി കോഴ വിവാദത്തിൽ പ്രതിരോധത്തിലായ സിപിഎം നടപടിക്ക് ഒരുങ്ങുന്നു. ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയിൽ നിന്ന് വിശദീകരണം തേടാനും തീരുമാനം.
പി എസ് സി മെമ്പറാക്കാം എന്ന് വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് 60 ലക്ഷം രൂപ പറഞ്ഞു ഉറപ്പിക്കുകയും അതിൽ 20 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തെന്നാണ് പ്രമോദിനെതിരെയുള്ള ആരോപണം.
വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ സിപിഎം അനുഭാവിയായ ഡോക്ടർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നൽകിയതിനെ തുടർന്നാണ് കോഴ വിവാദം പുറത്തിറഞ്ഞത് .
മന്ത്രി മുഹമ്മദ് റിയാസിന്റെ അടുപ്പക്കാരനായ പ്രമോദ് കോഴ വാങ്ങിയത് മന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോഴ വിവാദത്തിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു.
ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. കോഴ വാങ്ങി പിഎസ്സിയിൽ നിയമനം നൽകുന്ന സംവിധാനം സിപിഎമ്മിൽ ഇല്ലെന്നും, പി എസ് സി മെമ്പർമാരുടെ എണ്ണം കൂട്ടിയത് യുഡിഎഫ് ഭരണകാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.