തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടൊരുക്കുന്നു. തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് കണ്ടെത്തിയത്.
നഗരസഭാ പരിധിക്ക് പുറത്താണ് ജോയിയുടെ വീടെങ്കിലും സംസ്ഥാന സർക്കാറിന്റെ പ്രത്യേക അനുമതി സ്വീകരിച്ചുകൊണ്ട് ജോയിയുടെ അമ്മയ്ക്ക് വീടുവെച്ച് നൽകും. വരുന്ന ദിവസം നഗരസഭാ കൗൺസിൽ ഔദ്യോഗികമായി തീരുമാനം അംഗീകരിച്ച് സർക്കാറിനെ അറിയിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
വീടിന് സ്ഥലം കണ്ടെത്തുന്നതിനായുള്ള എല്ലാ സഹായവും സ്ഥലം എംഎൽഎ സി.കെ ഹരീന്ദ്രനും പഞ്ചായത്തും നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. നേരത്തെ പത്തുലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സർക്കാർ ജോയിയുടെ കുടുംബത്തിന് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മൂന്ന് ദിവസം മുമ്പ് രാവിലെ അമ്മയോട് യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ജോലിക്കായി ഇറങ്ങിപ്പോയതാണ് ജോയി. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ കരാറെടുത്ത കമ്പനിയിലെ തൊഴിലാളിയാണ്. ദിവസക്കൂലിക്കാരനായ ജോയി ഏത് ജോലിക്ക് ആര് വിളിച്ചാലും പോകും ജോലിയില്ലാത്ത ദിവസം ആക്രി പെറുക്കി വിൽക്കും. തീർത്തും ദരിദ്രമായ ജീവിതസാഹചര്യത്തിൽ കൂടി കടന്നുപോകുന്ന ഈ കുടുംബത്തിന് വാസയോഗ്യമായ വീടില്ല. വീട്ടിലേക്കുള്ള വഴി മോശമായതിനാൽ സഹോദരന്റെ വീട്ടിലാണ് ജോയിയും അമ്മയും താമസിക്കുന്നത്. ഈ കുടുംബത്തിന്റെയൊന്നാകെ കാത്തിരിപ്പ് വിഫലമാക്കി കൊണ്ടാണ് ജോയിയുടെ ദാരുണാന്ത്യം.
യാതൊരു വിധത്തിലുമുള്ള സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് ജോയി തോട് വൃത്തിയാക്കാനിറങ്ങിയത്. കൂട്ടത്തിലുണ്ടായിരുന്ന തൊഴിലാളികളെ കരയ്ക്ക നിർത്തിയാണ് ജോയി തോട്ടിലിറങ്ങിയത്. പെട്ടെന്ന് വെള്ളം കുത്തിയൊഴുകി എത്തിയതിനെ തുടർന്ന് ജോയി ഒഴുകിപ്പോകുകയായിരുന്നു. സ്കൂബാ ടീമും എൻഡിആർഎഫും നടത്തിയ തെരച്ചിലിൽ ജോയിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൊച്ചിയിൽ നിന്നും എത്തിയ നാവിക സേന സംഘാംഗങ്ങളും തെരച്ചിലിൽ പങ്കാളികളായിരുന്നു.