അമ്മയുടെ നഗ്നദൃശ്യങ്ങൾ മകന് അയച്ചുകൊടുത്ത കേസിലെ പ്രതിക്കെതിരെ മകന്റെ പരാതി

കാസർകോട് : യുവതിയുടെ നഗ്ന വീഡിയോ പകർത്തി മകന് അയച്ചു കൊടുത്ത യുവാവ് അറസ്റ്റില്‍. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം.വടകര സ്വദേശി മുഹമ്മദ് ജാസ്മിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മകന്റെ പരാതിയിലാണ് ജാസ്മിനെതിരെ പയ്യന്നൂർ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. അമ്മയുടെ നഗ്ന ദൃശ്യങ്ങള്‍ മകന്റെ ഫോണിലേക്ക് അയച്ചെന്നാണ്‌ പരാതി.

തൃക്കരിപ്പൂർ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുഹമ്മദ് ജാസ്മിനെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രവാസിയായ യുവതി നാട്ടില്‍ എത്തിയതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ ജാസ്മിനെ പരിചയപ്പെടുന്നത്. തുടർന്ന് നാല് ദിവസം യുവതിയുടെ കൂടെ ജാസ്മിൻ താമസിക്കുകയും ചെയ്തു. ഇതിനിടയില്‍ ജ്യൂസില്‍ മദ്യം കലർത്തി നല്‍കി നഗ്നചിത്രങ്ങള്‍ പകർത്തി എന്നതായിരുന്നു യുവതിയുടെ പരാതി. ദൃശ്യങ്ങള്‍ കാണിച്ച്‌ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് പരാതി നല്‍കിയത്.

സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കരിപ്പൂർ വിമാനത്താവളത്തില്‍ വെച്ച്‌ പോലീസ് പിടികൂടുകയായിരുന്നു. പിന്നാലെ യുവതിയുടെ മകനും ഇയാള്‍ക്കെതിരെ പയ്യന്നൂർ പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് പയ്യന്നൂർ പോലീസ് ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

അമ്മയോടൊപ്പമുള്ള നഗ്ന ദൃശ്യങ്ങള്‍ ജാസ്മിൻ 16കാരനായ മകനും അയച്ചിരുന്നു. അതോടെ മാനസിക സമ്മർദ്ദത്തെ തുടർന്ന് ഗള്‍ഫിലെ പഠനം ഉപേക്ഷിച്ച്‌ മകൻ മടങ്ങിയെത്തുകയായിരുന്നു. നിലവില്‍ റിമാൻഡില്‍ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പയ്യന്നൂർ പോലീസ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സമാന രീതിയില്‍ നിരവധി പെണ്‍കുട്ടികളെ ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.