കൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ടാസംഘത്തിന്റെ കൊലവിളി. യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നതിന് പിന്നാലെ ഓച്ചിറ വവ്വാക്കാവില്‍ മറ്റൊരു യുവാവിനെയും ഗുണ്ടാസംഘം ആക്രമിച്ചു.കരുനാഗപ്പള്ളി താച്ചയില്‍മുക്കില്‍ സന്തോഷ് ആണ് ഗുണ്ടാക്രമണത്തിൽ കൊല്ലപ്പെട്ടത്.
വവ്വാക്കാവ് സ്വദേശി അനീർ ആണ് ആക്രമണത്തിനിരയായത്.ഗുരുതരമായി വെട്ടേറ്റ അനീറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് സൂചന. സുഹൃത്തിനൊപ്പം നടന്നു പോകുമ്പോഴായിരുന്നു വാഹനത്തിയ എത്തിയ ഗുണ്ടകൾ ആക്രമണം നടത്തിയത്.
ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സന്തോഷിനെ ഗുണ്ടാസംഘം ആക്രമിച്ചത്. സന്തോഷിന്റെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൊല്ലപ്പെട്ട സന്തോഷ് വധശ്രമക്കേസില്‍ പ്രതിയാണ്. വീട്ടില്‍ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. സന്തോഷിൻ്റെ കാല്‍ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.