ലഹരി ഉപയോഗം : സ്കൂൾ പരിസരത്ത് കർശന നിരീക്ഷണം ഏർപ്പെടുത്തും

തിരുവനന്തപുരം:സ്‌കൂൾ പ്രവർത്തിസമയത്തിന് ഒരു മണിക്കൂർ മുമ്പും സ്‌കൂൾ പ്രവർത്തിസമയം കഴിഞ്ഞാലും സ്‌കൂൾ പരിസരം നിരീക്ഷിക്കുന്നതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സംസ്ഥാന സർക്കാർ സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്.

ലഹരി വിരുദ്ധ ക്യാംപെയിൻ കർമ്മപദ്ധതിക്ക് അന്തിമരൂപം നൽകാൻ യോഗം ചേർന്നിരുന്നു. നാലാംഘട്ട ക്യാമ്പയിനുള്ള മുന്നൊരുക്കങ്ങളാണ് നാം ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. മെയ് മാസത്തോടെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാവും. ജൂൺ 26 ലോക ലഹരിവിരുദ്ധദിനത്തിൽ ക്യാമ്പയിൻ ആരംഭിക്കാനാണ് തീരുമാനം.

സ്‌കൂളുകൾക്കും കോളേജുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് ലഹരിവിരുദ്ധ നടപടികളിൽ ഏറ്റവും ഫലപ്രദമായ പങ്ക് വഹിക്കാനാവുക. അതിനുവേണ്ട വിശദകർമ്മപദ്ധതി തയാറാക്കിയിട്ടുണ്ട്. ബസ്സ്റ്റാൻറുകൾ, പൊതുസ്ഥലങ്ങൾ, വായനശാലകൾ എന്നിവിടങ്ങളിലൊക്കെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കും. കേരളമാകെ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി ശ്രമിക്കണം.

തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ കൗൺസിലർമാരാക്കാനും രക്ഷകർത്താക്കൾക്ക് ബോധവത്കരണവും നൽകാനുമുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടികളുടെ സ്വഭാവവ്യതിയാനം മനസിലാക്കി രക്ഷിതാക്കളും അധ്യാപകരും പരസ്പരം ആശയവിനിമയം നടത്തണം. ശിക്ഷിക്കാനല്ല രക്ഷപ്പെടുത്താനാണ് ഉദ്ദേശ്യമെന്ന ബോധ്യത്തോടെയുള്ള നടപടികളാണ് ഉണ്ടാവേണ്ടത്.

എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ലഹരി വിതരണക്കാരെയുംമൊത്തകച്ചവടക്കാരെയും കണ്ടെത്തണം. ലഹരി ഇടപാടുകൾ സംബന്ധിച്ച് വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഈ വിവരങ്ങൾ ഏതെങ്കിലും സാഹചര്യത്തിൽ പുറത്തുപോയാൽ അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥർ സർവ്വീസിൽ കാണില്ല.

ജനജാഗ്രത സമിതി എല്ലാ സ്ഥലങ്ങളിലും രൂപീകരിക്കാനും നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്താനും നേരത്തെ തീരുമാനിച്ചതാണ്. ഇക്കാര്യം ഉറപ്പുവരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.