അമ്മ കൊലപ്പെടുത്തിയ കുഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയായി; അച്ഛന്റെ സഹോദരൻ പിടിയിൽ

ചെങ്ങമനാട് : തിരുവാങ്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ നാലു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് പിടിയിലായത്.
കുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതായി പോലീസിനോട് സമ്മതിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഒന്നരവർഷമായി കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പ്രതി പോലീസിനോട് പറഞ്ഞു.
പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ ലൈംഗിക വൈകൃതത്തിൽ അടിമയാണെന്നും,പോൺ വീഡിയോകൾ നിരന്തരം കാണുന്ന ആളാണെന്നും വ്യക്തമായിട്ടുണ്ട്.ഇയാളുടെ ഫോണിൽ നിന്നും നിരവധി പോൺ വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയെ അങ്കണവാടിയിൽ കൊണ്ടാക്കുന്നതും വിളിച്ചുകൊണ്ടുവന്നിരുന്നതും പ്രതി തന്നെയാണെന്ന് കുട്ടിയുടെ ടീച്ചർമാർ പ്രതികരിച്ചു. കുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ അലമുറയിട്ടു കരഞ്ഞ ഇയാളുടെ സങ്കടം കണ്ട് അവിടെയെത്തിയ മറ്റുള്ളവരിലും ദുഃഖം അണപൊട്ടിയൊഴുകിയിരുന്നു.അപ്പോഴൊന്നും കുടുംബത്തിനും പ്രദേശവാസികൾക്കും ഇയാളിൽ സംശയമുണ്ടായിരുന്നില്ല.

പോസ്റ്റ്മോർട്ടത്തിലാണ് നാടിനെ ഞെട്ടിച്ച വിവരം പുറത്തുവന്നത്. ഒന്നിൽ കൂടുതൽ തവണ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ നിരവധി പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ദിവസവും കുട്ടി പീഡനത്തിന് ഇരയായതായും റിപ്പോർട്ടിൽ പറയുന്നു.

കുട്ടിയെ കൊലപ്പെടുത്തിയത് അമ്മയുടെ വെളിപ്പെടുത്തൽ

ഭർത്താവിൻ്റെ കുടുംബം വിഷമിക്കുന്നത് കാണാനാണ് കല്യാണിയെ കൊന്നതെന്നാണ് അമ്മ സന്ധ്യ മൊഴി നൽകിയതെങ്കിലും പൊലീസ് ഇത് പൂർണമായി വിശ്വാസത്തിലെടുത്തിരുന്നില്ല .
കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്നേഹിച്ചത് ഇഷ്‌ടമായിരുന്നില്ലെന്നാണ് സന്ധ്യ ചോദ്യംചെയ്യലിനിടെ പറഞ്ഞത്. തുടർന്ന് ഭർത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാനാണ് താൻ മകളെ കൊന്നതെന്ന് സന്ധ്യ തുറന്നു പറഞ്ഞു. മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ സന്ധ്യ ആദ്യമെത്തിയതു ശിവരാത്രി മണപ്പുറത്താണെന്നും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് കുട്ടിയുമായി മൂഴിക്കുളത്തേക്കു പോവുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു