ഛര്‍ദ്ദിയെത്തുടര്‍ന്ന്ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.

കൊല്ലം: ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. ഭക്ഷ്യവിഷബാധ ആണെന്നു സംശയിക്കുന്നു.
സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ദീപ്തി പ്രഭ ജോലി കഴിഞ്ഞ് തിരികെ വന്നതിന് പിന്നാലെ കുഴഞ്ഞ് വീഴുക ആയിരുന്നു. ഉടൻ തന്നെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദീപ്തിയുടെ ഭർത്താവ് ശ്യാംകുമാറും മകൻ അർജുനും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീന്‍ കറിവച്ചു കഴിച്ചതിനെത്തുടര്‍ന്ന് ശ്യാംകുമാറിനും മകന്‍ അര്‍ജുന്‍ ശ്യാമിനും ഇന്നലെ രാവിലെ മുതല്‍ ഛര്‍ദി തുടങ്ങിയിരുന്നു. എന്നാല്‍, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു പോയി. വൈകിട്ടു ഭര്‍ത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടില്‍ വന്നയുടനെ ദീപ്തി പ്രഭയും ഛര്‍ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ വിഭാഗം ആശുപത്രിയിൽ എത്തി കുടുംബത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.