കൊല്ലം : മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയടിക്കുമ്പോൾ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ഫ്ലക്സ് ബോർഡുകൾ
നിലം പതിക്കുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
നഗരമധ്യത്തിലെ പല ബഹുനിലക്കെട്ടിടങ്ങൾക്കു മുകളിലും സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ഫ്ലെക്സുകൾ കാലപ്പഴക്കം കൊണ്ട് കീറി അടർന്നു വീഴുന്നുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് നഗരത്തിൽ പെയ്ത മഴയ്ക്കു മുൻപായി വീശിയടിച്ച കാറ്റിൽ കൊല്ലം പോളയത്തോട് സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ് നിലം പതിച്ചിരുന്നു. വലിയ കഷണങ്ങൾ തിരക്കുള്ള റോഡിൽ പലയിടത്തായി വീണു.
ഒരേയൊരു തൂൺ മാത്രമാണ് ഈ കൂറ്റൻ പരസ്യബോർഡിനുണ്ടായിരുന്നത്. ഇതായിരിക്കാം ശക്തമായ കാറ്റിൽ മറിഞ്ഞുവീഴാൻ കാരണമെന്നാണ് കരുതുന്നത്. ജനങ്ങൾ നിരന്തരം ഒത്തുകൂടുന്ന മേഖലയിൽ, ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്.
പരസ്യബോർഡ് വീഴുന്ന ശബ്‌ദം കേട്ട് പ്രദേശത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെടുകയായിരുന്നു. ദൂരേയ്ക്ക് വരെ ഈ ശബ്ദം കേൾക്കാമായിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്നവർ പറയുന്നു.
ഭാഗ്യം കൊണ്ടുമാത്രമാണ് വാഹനയാത്രക്കാരുടെ ദേഹത്ത് പതിക്കാതിരുന്നത്.
നഗരമധ്യത്തിലും വഴിയോരങ്ങളിലുമെല്ലാം ഇത്തരത്തിൽ കാലഹരണപ്പെട്ട ഫ്ലെക്സുകൾ അപകടകരമായ സ്ഥിതിയിൽ നിൽക്കുന്നു.
ഫ്ലെക്സ് സ്ഥാപിച്ചിട്ടുള്ള വലിയ ഇരുമ്പു ഫ്രെയ്മുകൾ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്തിട്ടുണ്ടെങ്കിൽ ശക്തമായ കാറ്റിൽ ഒടിഞ്ഞു വീഴാനുള്ള സാധ്യതയുണ്ട്. അപകട സാധ്യത കണ്ട് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ആവശ്യമാണ്.