മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ

നിലമ്പൂർ : പന്നിയെ പിടിക്കാൻ സ്ഥാപിച്ച ഇലക്ട്രിക് കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ വൈദ്യുതി കെണി സ്ഥാപിച്ച വിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. വിൽപ്പനയ്ക്ക് വേണ്ടിയാണ് ഇയാൾ പന്നിയെ വൈദ്യുതി കെണിവെച്ച് പിടികൂടുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു .
നിലമ്പൂർ വഴിക്കടവ് സ്വദേശി അനന്തുവാണ്(15) കഴിഞ്ഞ ദിവസം ഇയാൾ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടത്.

കഴിഞ്ഞദിവസം ഫുട്ബോൾ കളി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം അടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് അനന്തുവിനും സുഹൃത്തുക്കൾക്കും വൈദ്യുതാഘാതം ഏറ്റത്. വിനീഷ് പന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. കെഎസ്ഇബി ലൈനിൽ നിന്ന് അനധികൃതമായി വലിച്ച കേബിൾ വഴിയാണ് ഇയാൾ പന്നിക്ക് കെണി ഒരുക്കിയിരുന്നത്.
സുഹൃത്തുക്കളായ യദു, ഷാനു, ജിത്തു എന്നീ സുഹൃത്തുക്കൾക്കും ഷോക്കേറ്റിരുന്നു . കൂടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച് കെഎസ്ഇബി ലൈൻ ഓഫാക്കി നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനന്തു മരണത്തിന് കീഴ്പ്പെടുകയായിരുന്നു.
അതേസമയം വിനീഷിനെതിരെ മുൻപ് പ്രദേശവാസികൾ പോലീസിന് പരാതി നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.