മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലം നഗരത്തിൽ അച്ഛൻ മകനെ കൊന്നശേഷം ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ നഗറിൽ  അഭിഭാഷകനായ ശ്രീനിവാസ പിള്ളയാണ് (79) മകൻ വിഷ്ണു എസ് പിള്ള (48)യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സൂചനയുണ്ട്. ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശ്രീനിവാസ പിള്ളയുടെ ഭാര്യ രണ്ടാഴ്ചയായി തിരുവനന്തപുരത്ത് മകളുടെ വീട്ടിലായിരുന്നു. ഫോൺ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകമറിയുന്നത്.
വിഷ്ണു രണ്ടുതവണ വിവാഹം കഴിച്ചിരുന്നതായും, രണ്ടും നിയമപരമായി വേർപിരിഞ്ഞതായും നാട്ടുകാർ പറയുന്നു. ഒരിക്കൽ വിഷ്ണു വീടിന്റെ മുകളിൽനിന്നും താഴേക്ക് ചാടി കാലൊടിഞ്ഞിരുന്നതായും വീട്ടിൽ കാണാൻ എത്തിയവരോടൊക്കെ വിഷ്ണു ഇക്കാര്യം അഭിമാനത്തോടെ പറഞ്ഞിരുന്നതായും കോർപറേഷൻ കൗൺസിലർ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ കാരണം വ്യക്തമാകയുള്ളൂ.