മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ: ‘അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാർ’

ആലപ്പുഴ:മുസ്ലിംലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണെന്നും വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിലെത്താൻ ശ്രമിക്കുകയാണെന്നും യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദം’ മാസികയിലെ മുഖപ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു. ‘മുസ്ലിംലീഗിന്റെ മതേതര പൊയ്മുഖം’ എന്ന തലക്കെട്ടിലാണ് വിമർശനം.

പ്രധാന വിമർശനങ്ങൾ:

അവസരവാദ രാഷ്ട്രീയം: മുസ്ലിംലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ ആളുകളാണ്. ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം ചേർന്നാലും ആരും അത്ഭുതപ്പെടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഉപമുഖ്യമന്ത്രി പദത്തിനായുള്ള ശ്രമം: വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിലെത്താനുള്ള ശ്രമത്തിലാണ് ലീഗ്.
​മലബാർ കലാപവും ഭൂരിപക്ഷ സമൂഹത്തിന്റെ തെറ്റും: മലബാർ കലാപം നടന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന പാർട്ടിയാണ് ലീഗ് എന്ന കാര്യം ഭൂരിപക്ഷ സമൂഹം മറന്നുപോയത് വലിയ തെറ്റാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

വോട്ട് ബാങ്ക് രാഷ്ട്രീയം: മുസ്ലിം വോട്ട് ബാങ്കിന്റെ മൊത്തക്കച്ചവടം ഭയന്നാണ് മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെ പോലുള്ള നേതാക്കളെയും ചുമക്കുന്നത്.
​അധികാരമില്ലായ്മയുടെ ബുദ്ധിമുട്ട്: ഒൻപതര വർഷമായി അധികാരത്തിൽനിന്ന് അകന്നുനിൽക്കുന്നതിന്റെ ബുദ്ധിമുട്ട് മറ്റുള്ളവർക്കുമേൽ തീർക്കരുതെന്നും അദ്ദേഹം വിമർശിച്ചു.