ജാമ്യം നിലനിൽക്കെ ചിത്രദുര്‍ഗ മുരുഗ മുന്‍മഠാധിപതിയെ അറസ്റ്റ് ചെയ്തു

ബാംഗ്ലൂർ : വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗ മുരുഗ മുന്‍മഠാധിപതി ശിവമൂര്‍ത്തി മുരുഗശരണരുവിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് ചെയ്ത നടപടിയെ കര്‍ണാടക ഹൈക്കോടതി വിമര്‍ശിക്കുകയും വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തു.14 മാസം ജയിലില്‍ കഴിഞ്ഞശേഷം കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയില്‍നിന്ന് ശിവമൂര്‍ത്തി ജാമ്യംനേടി പുറത്തിറങ്ങിയിരുന്നു. ജയിലില്‍നിന്നിറങ്ങിയശേഷം നാലുദിവസമായി ദാവണഗെരെയിലെ വിരക്തമഠത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും അറസ്റ്റ്.ഹൈക്കോടതി ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ചിത്രദുര്‍ഗ സെഷന്‍സ് കോടതിയുടെ നടപടിയെ വിമര്‍ശിച്ചാണ് ശിവമൂര്‍ത്തിയെ ഉടന്‍ വിട്ടയക്കാന്‍ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവിട്ടത്.

അറസ്റ്റിനെതിരേ ശിവമൂര്‍ത്തിയുടെ അഭിഭാഷകനാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ശിവമൂര്‍ത്തിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുമ്പോഴേക്കും സെഷന്‍സ് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു.