തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലാ വരണാധികാരികൾക്ക് നിർദ്ദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും ജില്ലാതിർത്തികളിലും കർശന പരിശോധന ആവശ്യമാണ്. ചെക്ക് പോസ്റ്റുകളിൽ സിസിടിവി നിരീക്ഷണം കൂടുതൽ ശക്തമാക്കും. വിവിധ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളുടെ സംസ്ഥാന നോഡൽ ഓഫീസർമാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്വീകരിക്കുന്ന നടപടികൾ യോഗത്തിൽ വിശദീകരിച്ചു.
പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. വോട്ടെടുപ്പിൽ മുതിർന്ന പൗരന്മാർക്ക് പ്രധാന പരിഗണന നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കുട്ടികളെ ഒരു കാരണവശാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുത്.ചാനലുകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ നടത്തുന്ന തിരഞ്ഞെടുപ്പ് സംവാദ പരിപാടികൾക്ക് നിർബന്ധമായും മുൻകൂർ അനുമതി വാങ്ങണം. ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് ഇത്. ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ, ജില്ലാ തിരഞ്ഞെടുപ്പ് മാനേജ്‌മെൻ്റ് പ്ലാനുകൾ, ലോജിസ്റ്റിക്കൽ ആവശ്യകതകൾ, റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ നേതൃത്വം നൽകി, ഇലക്ഷൻ ഫോട്ടോ ഐഡൻ്റിറ്റി കാർഡ് (എപിക്) വിതരണം, ഇ.വി.എം, വിവിപാറ്റ് ക്രമീകരണം, സ്വീപ്പ്, തിരഞ്ഞെടുപ്പ് ചിലവ് തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു