ചെന്നൈ: മകളുടെ കൂട്ടുകാരികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സംഘം അറസ്റ്റില്‍. സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയും മുഖ്യപ്രതിയുമായ നാദിയ (44) കൂട്ടാളികളായ രാമചന്ദ്രന്‍, സുമതി, മായ ഒലി, ജയശ്രീ, അശോക് കുമാര്‍, രാമേന്ദ്രന്‍ എന്നിവരാണ് പിടിയിലായത്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മകളുടെ കൂട്ടുകാരികളെ കണ്ടെത്തി ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിപ്പിക്കാനെന്ന വ്യാജേന ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് വൻ തുക കൈപ്പറ്റി പുരുഷന്മാര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് ചെന്നൈ പൊലീസ് അറിയിച്ചു.
ചെന്നൈ രാജ്ഭവനു നേരെയുണ്ടായ പെട്രോള്‍ ബോംബ് ആക്രമണം അന്വേഷിക്കുന്ന എന്‍ഐഎയില്‍ നിന്നാണ് സെക്‌സ് റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. പ്രതിയായ കടുക വിനോദിന്റെ കൂട്ടാളിയുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് നാദിയ വിനോദിന്റെ ഗേള്‍ഫ്രണ്ട് ആണെന്ന് മനസ്സിലായത്. സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചു. തുടർന്നാണ് എൻഐഎ ഉദ്യോഗസ്ഥർ ലോക്കൽ പോലീസിനെ വിവരം അറിയിച്ചത്.