ടെഹ്‌റാൻ: ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യമിടാൻ തയ്യാറാണെന്ന സൂചന നൽകി ഇറാൻ ഭരണകൂടം സമാധാന ഉപാധികൾ പരസ്യമായി പ്രഖ്യാപിച്ചു. ഇറാന്റെ പരമാധികാരവും അന്താരാഷ്ട്ര അവകാശങ്ങളും അമേരിക്കയും ഇസ്രായേലും ഔദ്യോഗികമായി അംഗീകരിക്കുക, ഫെബ്രുവരി 28 മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ രാജ്യത്തിനുണ്ടായ സാമ്പത്തികവും സൈനികവുമായ കനത്ത നഷ്ടങ്ങൾക്ക് കൃത്യമായ പരിഹാരം നൽകുക, ഭാവിയിൽ ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്കയും ഇസ്രായേലും രേഖാമൂലം ഉറപ്പ് നൽകുക, സമാധാന ചർച്ചകളിൽ റഷ്യയും പാകിസ്ഥാനും മധ്യസ്ഥത വഹിക്കുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും പാകിസ്ഥാൻ അധികൃതരുമായും നടത്തിയ ഉന്നതതല ചർച്ചകൾക്ക് പിന്നാലെയാണ് ഈ നിലപാട് വ്യക്തമാക്കിയത്. സമാധാന നീക്കങ്ങൾക്കായി പുടിൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നിർദ്ദേശങ്ങൾ പങ്കുവെച്ചതായും ക്രെംലിൻ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ചർച്ചകളെ തള്ളിയിരുന്ന ഇറാൻ ഇപ്പോൾ ഉപാധികൾ മുന്നോട്ടുവെച്ചത് ശുഭസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.




