തിരുവനന്തപുരം: മദ്ധ്യപൂർവ്വേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക (LPG) വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ, സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെയും പൊതുവിതരണ വകുപ്പ് മന്ത്രിയുടെയും അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തെത്തുടർന്ന് സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ പ്രത്യേക ‘വാർ റൂം’ പ്രവർത്തനം ആരംഭിച്ചു.
മുൻഗണനാ വിഭാഗങ്ങൾക്ക് ഇളവ്
കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ ഇളവ് നൽകണമെന്ന് സംസ്ഥാന സർക്കാർ ഓയിൽ കമ്പനികളോട് (IOC, BPCL, HPCL) ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് മന്ത്രി ജി.ആർ. അനിൽ കത്തയച്ചു.
ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സ്‌കൂളുകൾ, ജനകീയ/സുഭിക്ഷാ ഹോട്ടലുകൾ, ഹോസ്റ്റലുകൾ, സർക്കാർ കാന്റീനുകൾ എന്നിവയെ ‘അത്യാവശ്യ വിഭാഗത്തിൽ’ (Essential Category) ഉൾപ്പെടുത്തി മുൻഗണനാക്രമത്തിൽ സിലിണ്ടറുകൾ വിതരണം ചെയ്യാൻ തീരുമാനമായിട്ടുണ്ട്.
ഡാഷ്ബോർഡും നിരീക്ഷണവും
ഗ്യാസ് ഏജൻസികളിലെ സ്റ്റോക്ക്, വിതരണം തുടങ്ങിയ വിവരങ്ങൾ ദിവസേന നിരീക്ഷിക്കാൻ ഐ.ടി മിഷന്റെ സഹായത്തോടെ പ്രത്യേക ഡാഷ്ബോർഡ് സംവിധാനം ഒരുക്കും. എല്ലാ ദിവസവും രാവിലെ 11 മണിക്ക് മുൻപായി ഓയിൽ കമ്പനികൾ വിവരങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറണം. ബോട്ടിലിംഗ് പ്ലാന്റുകളിലെ ഉൽപ്പാദനവും നിശ്ചിത ഇടവേളകളിൽ നിരീക്ഷിക്കും.
കർശന നിയന്ത്രണങ്ങൾ; പരിശോധന ശക്തം
പ്രതിസന്ധി മുതലെടുത്ത് നടക്കാൻ സാധ്യതയുള്ള പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്:
* വാണിജ്യ സ്ഥാപനങ്ങൾക്ക് കണക്ഷന് പുറമെ പരമാവധി 5 സിലിണ്ടറുകൾ മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളൂ.
* ഗാർഹിക സിലിണ്ടറുകൾ ഹോട്ടലുകളിലും മറ്റും അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ വ്യാപക പരിശോധന ആരംഭിച്ചു.
* കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കോട്ടയത്ത് നിന്ന് 57-ഉം തിരുവനന്തപുരത്ത് നിന്ന് 7-ഉം അനധികൃത സിലിണ്ടറുകൾ പിടിച്ചെടുത്തു.
അവധി ദിവസങ്ങളിലടക്കം സ്ക്വാഡുകൾ പരിശോധന തുടരുമെന്നും 1955-ലെ അവശ്യസാധന നിയമപ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.




