ന്യൂഡൽഹി: രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കാനും വിതരണം സുഗമമാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കർശനമായ എസൻഷ്യൽ സർവീസസ് മെയിന്റനൻസ് ആക്ട് (ESMA) ഏർപ്പെടുത്തി. ഇന്നു രാവിലെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം എൽപിജി, വാണിജ്യ സിലിണ്ടറുകൾ, സിഎൻജി എന്നിവയുടെ വിതരണത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനും നേരിട്ട് ഇടപെടാൻ അധികാരം നൽകിയിട്ടുണ്ട്. വ്യക്തികൾ അഞ്ചിൽ കൂടുതൽ ഗാർഹിക സിലിണ്ടറുകൾ കൈവശം വെക്കുന്നത് നിരോധിച്ചതായും, ഇത്തരത്തിൽ കണ്ടെത്തുന്നവ പിടിച്ചെടുക്കാൻ പോലീസിന് അധികാരമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ, പാചകവാതക സിലിണ്ടറുകളുടെ ബുക്കിങ് ഇടവേള 21 ദിവസത്തിൽ നിന്ന് 25 ദിവസമായി ഉയർത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ, വാഹനങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ധന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പെട്രോളിയം മന്ത്രാലയം പ്രത്യേക സമിതിയെയും നിയോഗിച്ചു.
ആശുപത്രികൾ, വൈദ്യുതി, ജലവിതരണം തുടങ്ങിയ അവശ്യ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റ് പ്രകാരം പാർലമെന്റ് നിർമ്മിച്ച നിയമമാണ് എസ്മ. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമം രാജ്യത്തെ സാധാരണക്കാരെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിയാണിതെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.




