തിരുവനന്തപുരം: മലബാർ ഡിസ്റ്റിലറീസിൽ പുതുതായി ഉൽപ്പാദിപ്പിക്കുന്ന മദ്യത്തിന് പേരും ലോഗോയും നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരും ഡിസ്റ്റിലറീസ് മാനേജ്മെന്റും സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.എം സജീവ് കുമാർ ആരോപിച്ചു. മദ്യത്തിന് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള മത്സരം ഉപേക്ഷിച്ചതായി മലബാർ ഡിസ്റ്റിലറീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തെ മഹത്വവൽക്കരിക്കാനോ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ ഉള്ള നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന വകുപ്പ് അണ്ടർ സെക്രട്ടറിയുടെ വാദവും വസ്തുതകൾക്ക് വിരുദ്ധമാണ്. മദ്യത്തിന് പേര് കണ്ടെത്തുന്നതിൽ സുതാര്യത ഉറപ്പാക്കാനാണ് പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയതെന്ന് സർക്കാർ ആദ്യം പറഞ്ഞിരുന്നു. എന്നാൽ ലഭിച്ച നിർദ്ദേശങ്ങളൊന്നും സ്വീകരിക്കാതെ കമ്പനി സ്വന്തം നിലയിൽ പേര് കണ്ടെത്തുകയായിരുന്നുവെന്നും കോടതിയെ അറിയിച്ചു. ഇത് പരസ്പരവിരുദ്ധമായ നിലപാടാണെന്ന് സജീവ് കുമാർ ചൂണ്ടിക്കാട്ടി.
ലൈസൻസ് പോലും ലഭിക്കാതെ മദ്യം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വിവരം സർക്കാർ മനഃപൂർവ്വം മറച്ചുപിടിക്കുകയാണ്. ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടതിനെതിരെ സജീവ് കുമാർ നൽകിയ ഹർജി നിലവിലുണ്ട്. സ്റ്റേ ലംഘിച്ച് മദ്യം വിപണിയിലിറക്കിയ സർക്കാർ നടപടിക്കെതിരെ അദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. തുടർന്ന് പോലീസെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Kerala


