കൊല്ലം: കരുനാഗപ്പള്ളി നഗരമധ്യത്തിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. കൊല്ലത്തു നിന്നും മുണ്ടക്കയത്തു നിന്നുമായി എട്ടുപേരെയാണ് സിറ്റി പോലീസ് കമ്മീഷണർ ഹേമലതയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. തഴവ സ്വദേശി നൗഫൽ, ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ എന്നിവരുൾപ്പെടെയുള്ള പ്രതികളെ കരുനാഗപ്പള്ളി പോലീസിന് കൈമാറി. കൃത്യത്തിന് ഉപയോഗിച്ച ഇന്നോവ കാറും കണ്ടെത്തിയിട്ടുണ്ട്. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അതുൽ സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങവേയാണ് അക്രമിസംഘം കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂവെന്നും കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നത് പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.




