എഡിഎം നവീൻ ബാബുവിന്റെ മരണം: തുടർഅന്വേഷണത്തിന് കോടതി ഉത്തരവിട്ടു
Spread the love
തലശേരി: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടർഅന്വേഷണം നടത്താൻ തലശേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ടിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഉന്നയിച്ച ആക്ഷേപങ്ങൾ പരിഗണിച്ചാണ് കോടതി നടപടി. നാല് പ്രധാന കാര്യങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ഹർജിയിലെ ആവശ്യങ്ങൾ ഭാഗികമായാണ് കോടതി അനുവദിച്ചത്.
കേസിലെ പ്രതിയായ പി.പി. ദിവ്യയുടെ ഫോൺ രേഖകൾ പൂർണ്ണമായും ശേഖരിക്കണമെന്നും ഡിലീറ്റ് ചെയ്ത ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 13 ഓളം പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരണകക്ഷിയുടെ ഭാഗമായതിനാൽ ശരിയായ രീതിയിലുള്ള തെളിവുശേഖരണം നടന്നില്ലെന്നും, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് വരുത്തിത്തീർക്കാൻ വ്യാജരേഖകൾ നിർമ്മിക്കാൻ ശ്രമിച്ചുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. പി.പി. ദിവ്യയും പരാതിക്കാരനായ പ്രശാന്തനും തമ്മിലുള്ള ഫോൺ കോൾ രേഖകളും ചാറ്റുകളും അന്വേഷണസംഘം (SIT) കൃത്യമായി പരിശോധിച്ചില്ലെന്ന വാദവും കോടതി കണക്കിലെടുത്തു.
തുടർഅന്വേഷണത്തിലൂടെ കേസിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.