കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരിക്കടത്ത് തടയാൻ എക്സൈസ് വകുപ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഡി ഹണ്ട്’ പദ്ധതിയിൽ വൻ ലഹരിവേട്ട. കൊല്ലം കാവനാട് ആൽത്തറമൂട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 16.205 കിലോഗ്രാം കഞ്ചാവുമായി കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശി അരുണൻ (37) എക്സൈസ് സംഘത്തിന്റെ പിടിയിലായി. ജില്ലയിലെ പ്രമുഖ ലഹരി വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അതിർത്തി കടന്നെത്തുന്ന ലഹരിമരുന്നുകളുടെ ഒഴുക്ക് തടയാൻ കർശന പരിശോധനകളാണ് എക്സൈസ് നടത്തുന്നത്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവാണ് കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസെടുത്തു.
എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം സ്പെഷ്യൽ ഷാഡോ ടീമംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സാലിം, ടി.എസ്. സൂരജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷെഫീക്ക്. ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) എസ്. ബിനുലാൽ, എസ്. അനിൽകുമാർ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് കൊല്ലം റേഞ്ച് അധികൃതർ അറിയിച്ചു.




