കൊല്ലം: പുണ്യഗേഹത്തിൽ അർദ്ധരാത്രി അതിക്രമിച്ചു കയറി കവർച്ച നടത്തിയ മോഷ്ടാവിന് രക്ഷപെടാൻ നൽകിയത് വെറും മണിക്കൂറുകൾ മാത്രം. കൊല്ലം നഗരമധ്യത്തിലെ ജവഹർ ബാലഭവന് സമീപമുള്ള സെൻ്റ് തോമസ് ഓർത്തഡോക്സ‌് കത്തീഡ്രലിൽ മോഷണം നടത്തിയ പ്രതിയെ സിനിമാറ്റിക്കായ നീക്കത്തിലൂടെ ഈസ്റ്റ് പോലീസ് പിടികൂടി. കിളിമാനൂർ കല്ലറ സ്വദേശി സുധീരൻ (44) ആണ് ഇപ്പോൾ പോലീസിന്റെ അഴികൾക്കുള്ളിലായത്.
അർദ്ധരാത്രിയിലെ കവർച്ച
വെള്ളിയാഴ്ച രാത്രിയുടെ നിശബ്ദതയിലാണ് പ്രതി പള്ളിയിൽ അതിക്രമിച്ചു കയറിയത്. കബറിൽ സ്ഥാപിച്ചിരുന്ന വിശുദ്ധ കുരിശും വിളക്കുകളും കവർന്ന പ്രതി, പള്ളിമുറ്റത്തിരുന്ന സൈക്കിളും കൈക്കലാക്കി. ഇതിനും പുറമെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പണവുമായി സുധീരൻ കടന്നുകളയുകയായിരുന്നു.
സിസിടിവിയും മിന്നൽ പരിശോധനയും
രാവിലെ മോഷണവിവരം പുറത്തറിഞ്ഞതോടെ കൊല്ലം ഈസ്റ്റ് പോലീസ് ഉണർന്നു പ്രവർത്തിച്ചു. ഇൻസ്പെക്ടർ സജീവിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പള്ളിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചന ലഭിച്ചത്. മോഷ്ടാവിനെ തിരിച്ചറിഞ്ഞ പോലീസ് സംഘം ഒട്ടും വൈകാതെ തന്നെ ലൊക്കേഷൻ പിന്തുടർന്നു.
ആലപ്പുഴയിൽ വെച്ചുള്ള ‘ക്ലൈമാക്സ്’
കൊല്ലത്ത് നിന്ന് മോഷ്ടിച്ച സൈക്കിളുമായി മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കകം ആലപ്പുഴയിൽ വെച്ചാണ് പോലീസ് സംഘം സാഹസികമായി പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ മുൻപ് ശിക്ഷ അനുഭവിച്ചിട്ടുള്ള സുധീരൻ, ജയിൽ മോചിതനായ ശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു.
എസ്.ഐ ജഗമോഹൻ ദത്തൻ, സിപിഒമാരായ അജയകുമാർ, ഷൈജു, സാഗർ തമ്പി എന്നിവരടങ്ങിയ സംഘമാണ് ദ്രുതഗതിയിലുള്ള അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത്. പള്ളിയിൽ നിന്ന് കവർന്ന സാധനങ്ങളും പണവും പോലീസ് കണ്ടെടുത്തു.




