കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെട്ട (AVES) ജീവനക്കാർക്ക് തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ (മാർച്ച് 31) മുതൽ ആരംഭിക്കും. വോട്ടെടുപ്പിനായി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങൾ (PVC) സജ്ജീകരിച്ചിട്ടുണ്ട്. ഫോം 12D വഴി മുൻകൂട്ടി അപേക്ഷ സമർപ്പിക്കുകയും ജില്ലാ ഇലക്ഷൻ അധികൃതർ അത് അംഗീകരിക്കുകയും ചെയ്ത മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള അവശ്യ സർവീസ് ജീവനക്കാർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്.
മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ട് രേഖപ്പെടുത്താൻ സമയം അനുവദിച്ചിരിക്കുന്നത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ, ചവറ ബേബി ജോൺ മെമ്മോറിയൽ കോളേജ്, കൊല്ലം സർക്കാർ മോഡൽ ഗേൾസ് എച്ച്.എസ്.എസ് തുടങ്ങി ഓരോ നിയോജക മണ്ഡലത്തിലും നിശ്ചയിച്ചിട്ടുള്ള പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടർമാർക്ക് എത്തിച്ചേരാവുന്നതാണ്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എൻ. ദേവിദാസ് നിർദ്ദേശിച്ചു. പ്രചാരണത്തിനായി പ്ലാസ്റ്റിക്, പി.വി.സി ഫ്‌ളക്സ്, പോളിസ്റ്റർ തുടങ്ങിയ പരിസ്ഥിതി വിരുദ്ധ വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കണം. പകരം 100 ശതമാനം കോട്ടൺ അല്ലെങ്കിൽ പി.സി.ബി സർട്ടിഫൈ ചെയ്ത പോളി എത്തിലിൻ പോലുള്ള പുനഃചംക്രമണ സാധ്യതയുള്ള വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. ഹരിതചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി.
ഭക്ഷണ വിതരണത്തിന് പ്ലാസ്റ്റിക് പാഴ്സലുകൾ ഒഴിവാക്കി കുടുംബശ്രീ യൂണിറ്റുകൾ മുഖേന വാഴയിലയിലോ പാത്രങ്ങളിലോ ഭക്ഷണം നൽകണം. വോട്ടെടുപ്പ് പൂർത്തിയായാൽ ഉടൻ തന്നെ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണ സാമഗ്രികൾ ശേഖരിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പോളിംഗ് സ്റ്റേഷനുകളിലും മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.




