കൊല്ലം: രാജ്യത്തെ ക്രൈസ്തവ മിഷനറിമാരും സന്നദ്ധ സംഘടനകളും നടത്തുന്ന സേവന പ്രവർത്തനങ്ങളെ സർക്കാർ വിശ്വസിക്കുന്നുവെന്നും അവർക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്.സി.ആർ.എ (FCRA) വിഷയത്തിൽ കോൺഗ്രസും യുഡിഎഫും കേരളത്തിൽ പടച്ചുവിടുന്നത് പച്ചക്കള്ളമാണെന്നും, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സഭയെയും വിശ്വാസികളെയും ഭയപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ട വ്യക്തിയെന്ന നിലയിൽ സഭാനേതാക്കൾക്ക് ഞാൻ ഉറപ്പുനൽകുന്നു; നിങ്ങൾക്കൊന്നും ഭയപ്പെടാനില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ ധനസഹായ ബില്ലിനെ മുൻനിർത്തി പ്രതിപക്ഷം നടത്തുന്ന നീക്കങ്ങൾ വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്കുകൾ മാത്രമാണെന്നും മന്ത്രി പരിഹസിച്ചു. നിയമപരമായ കാര്യങ്ങളിൽ എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് കേൾക്കാനും പരിഹരിക്കാനും കേന്ദ്ര സർക്കാർ സന്നദ്ധമാണ്. ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. സഭാ നേതൃത്വത്തിന്റെ പരാതികൾക്ക് അർഹമായ പരിഗണന നൽകുമെന്നും ദൈവവിരുദ്ധമായി പ്രവർത്തിക്കുന്നവർ മാത്രമേ നിലവിലെ നടപടികളിൽ ഭയപ്പെടേണ്ടതുള്ളൂ എന്നും വ്യക്തമാക്കിയ മന്ത്രി, വസ്തുതകൾ വിശദീകരിക്കാൻ ബിജെപി സർക്കാർ ഏത് ചർച്ചയ്ക്കും തയ്യാറാണെന്നും അറിയിച്ചു.




