ടെഹ്റാൻ: ലോകത്തിൻ്റെ ഊർജ്ജനാഡിയായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ഇസ്രായേൽ, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുകയും ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പൂർണ്ണമായും വിച്ഛേദിക്കുകയും ചെയ്യുന്ന അറബ്-യൂറോപ്യൻ രാജ്യങ്ങൾക്ക് മാത്രമായിരിക്കും ഇനി മുതൽ കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുകയെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ചൊവ്വാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു.
ലക്ഷ്യം ആഗോള എണ്ണ വിപണി
ലോകത്തിലെ ആകെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന 21 മൈൽ മാത്രം വീതിയുള്ള ഈ തന്ത്രപ്രധാന ജലപാത നിലവിൽ യുദ്ധത്തെത്തുടർന്ന് അതീവ അപകടസാധ്യതയുള്ള മേഖലയായി മാറിയിരിക്കുകയാണ്. അമേരിക്കയും ഇസ്രായേലും ഇറാനുമായി നേരിട്ട് യുദ്ധം തുടങ്ങിയതോടെ ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഇത് ആഗോള വിപണിയിൽ എണ്ണ ഉൽപ്പാദനം കുറയാനും വില കുതിച്ചുയരാനും കാരണമായിട്ടുണ്ട്.
അമേരിക്കൻ സഖ്യകക്ഷികൾക്ക് ‘സുരക്ഷാ നികുതി’
അമേരിക്കയുടെ സഖ്യരാജ്യങ്ങളുടെ എണ്ണക്കപ്പലുകൾക്കും വാണിജ്യ കപ്പലുകൾക്കും പേർഷ്യൻ ഗൾഫിൽ ‘സുരക്ഷാ നികുതി’ ഏർപ്പെടുത്താനും ഇറാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. കടലിടുക്ക് തുറന്നതാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, പ്രായോഗികമായി അത് തങ്ങളുടെ കർശന നിയന്ത്രണത്തിലാണെന്ന് ഇറാൻ വൃത്തങ്ങൾ സിഎൻഎന്നിനോട് വ്യക്തമാക്കി.
സാമ്പത്തിക പോരാട്ടം തുടരുമെന്ന് മുന്നറിയിപ്പ്
ആഗോള എണ്ണവിലയുടെ നിയന്ത്രണം ഇപ്പോൾ തങ്ങളുടെ കൈപ്പിടിയിലാണെന്നും ട്രംപ് പരാജയം സമ്മതിക്കുന്നത് വരെ ഈ സാമ്പത്തിക പോരാട്ടം തുടരുമെന്നുമാണ് ഇറാൻ്റെ മുന്നറിയിപ്പ്. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് മേഖലയിൽ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഇറാൻ്റെ പുതിയ നേതൃത്വം വ്യക്തമാക്കിയതോടെ, വരും ദിവസങ്ങളിൽ ലോകമെമ്പാടും പെട്രോൾ, ഡീസൽ വിലകളിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.




