കൊച്ചി: യുവനടിയുടെ പരാതിയിൽ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ (FEFKA) നിന്ന് മാറ്റിനിർത്താൻ തീരുമാനം. കേസിലെ നിയമനടപടികൾ പൂർത്തിയാകുന്നത് വരെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
ഇക്കാര്യത്തിൽ സംഘടനയുടെ നിലപാട് വ്യക്തമാക്കിയ ഉണ്ണികൃഷ്ണൻ പറഞ്ഞത് ഇങ്ങനെ: “ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെടുന്ന അംഗങ്ങളെ കേസിൽ വിധി വരുന്നത് വരെ മാറ്റിനിർത്തുക എന്നതാണ് ഫെഫ്കയുടെ രീതി. ഇക്കാര്യം ഡയറക്ടേഴ്സ് യൂണിയനെയും റൈറ്റേഴ്സ് യൂണിയനെയും അറിയിച്ചിട്ടുണ്ട്. അവർ ഓൺലൈൻ യോഗം ചേർന്ന് ഔദ്യോഗിക തീരുമാനമെടുക്കും.”
അതേസമയം, നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ (ICC) നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്കുള്ള യാത്രയ്ക്കിടെ മുട്ടത്ത് വെച്ചാണ് തൊടുപുഴ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. തുടർന്ന് ഇദ്ദേഹത്തെ കൊച്ചി പോലീസിന് കൈമാറി.
രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്. സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിലെ ഗുരുതര ആരോപണം. സമാന കേസുകളിൽ നേരത്തെ സ്വീകരിച്ചിട്ടുള്ള കർശന നിലപാടുകൾ തന്നെ രഞ്ജിത്തിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് ഫെഫ്ക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.




