കൊല്ലം: ഇരവിപുരം വള്ളക്കടവ് സുനാമി ഫ്ലാറ്റിലെ താമസക്കാരനായിരുന്ന സെബാസ്റ്റ്യനെ (58) തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. വള്ളക്കടവ് സ്വദേശി നവാസിനെയാണ് (31) കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ ഒരു ലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.
2023 നവംബർ 8-നായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടുപടിക്കൽ ബീഡിക്കുറ്റികൾ വലിച്ചെറിയുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സെബാസ്റ്റ്യനെ പ്രതി വീട്ടിൽ കയറി മാരകമായി വെട്ടുകയായിരുന്നു. ചികിത്സയിലിരിക്കെ നവംബർ 18-നാണ് സെബാസ്റ്റ്യൻ മരണപ്പെട്ടത്.
പ്രതിക്ക് മാനസികരോഗമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദങ്ങളെ ശാസ്ത്രീയമായ തെളിവുകളിലൂടെ പ്രോസിക്യൂഷൻ കോടതിയിൽ പൊളിച്ചടുക്കി. കൃത്യത്തിന് ശേഷം ആയുധം ഒളിപ്പിക്കാൻ ശ്രമിച്ചതും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതും പ്രതിക്ക് കുറ്റകൃത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു എന്നതിന് തെളിവായി കോടതി സ്വീകരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരായ ആർ. രാജീവ് (മുൻ ഇരവിപുരം SHO), വി. ഷിബു, എം. അനീഷ് കുമാർ എന്നിവരുടെ കൃത്യമായ അന്വേഷണവും, ഇൻസ്പെക്ടർ എൻ.ആർ. ജോസ് സമർപ്പിച്ച പഴുതടച്ച കുറ്റപത്രവുമാണ് കേസിൽ നിർണ്ണായകമായത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ, അഡ്വ. അഗ്നജ് എസ്. ലാൽ എന്നിവർ ഹാജരായി. എ.എസ്.ഐ മഞ്ജുഷ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. കേരള പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമായി ഈ വിധി മാറി.




